(https://truevisionnews.com/) കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച നടപടികൾ അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
കൊച്ചി അമൃത ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം രാത്രി വൈകി കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ എത്തിച്ചത്. ഡോ. രോഹിത് കെ.യുടെ നേതൃത്വത്തിൽ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്.
ഈ മാസം അഞ്ചാം തീയതി എം.സി. റോഡിൽ കോട്ടയം പള്ളത്തിന് സമീപമായിരുന്നു കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ദിശതെറ്റിയെത്തിയ മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആലിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ അമ്മയ്ക്കും മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നെങ്കിലും അത് ഗുരുതരമായിരുന്നില്ല.
ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നില വഷളായതിനെത്തുടർന്നാണ് ആലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വേർപാടിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകിയ ആലിൻ്റെ തീരുമാനം നാടിന് വിങ്ങുന്ന ഓർമ്മയാവുകയാണ്.
AlinSherin's postmortem completed; relatives receive body






























.jpeg)
.png)