തിരുവനന്തപുരം: ( www.truevisionnews.com ) അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. മോഷണം നടന്ന മെസ്സിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നുവെന്ന കണ്ടെത്തൽ പോലീസിനെ കുഴപ്പിക്കുകയാണ്. സംഭവദിവസം ക്യാമ്പിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത 18 പുറത്തുള്ള വ്യക്തികളെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സൈനികരും അവരുടെ ബന്ധുക്കളും മാത്രമാണ് പിന്നീട് ക്യാമ്പിലുണ്ടായിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആനക്കൊമ്പ് കടത്തിയതിന് പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ ബുധനാഴ്ച സംഘടിപ്പിച്ച പാർട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. സംസ്ഥാന സർക്കാർ വർഷങ്ങള്‍ക്ക് മുമ്പ് കൈമാറിയ ആനകൊമ്പുകളാണ് കാണാതായത്. 2 കോടി രൂപ വില മതിപ്പ് വരുമെന്ന് നിഗമനം. സംഭവത്തില്‍ പൂജപ്പര പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പലതരത്തിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ ആർക്കും സൈനിക ക്യാമ്പിലേക്ക് പ്രവേശനമുള്ളൂ. അതീവ സൂരക്ഷാമേഖലയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയത് അമ്പരപ്പിക്കുന്ന വിവരമാണ്. ബുധനാഴ്ച രാത്രി ഓഫീസേഴ്സ് ക്ലബിൽ ഡിജെ ഉള്‍പ്പെടെ പാർട്ടി നടന്നിരുന്നു. ഇതിലേക്ക് സൈനികരെ കൂടാതെ ശബ്ദവും വെളിച്ചവും സജ്ജീകരിക്കുന്നതിനായി 18 പേരെ പുറത്തുനിന്നും എത്തിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് പരിപാടികള്‍ കഴിഞ്ഞത്.
വ്യാഴാഴ്ചയാണ് ക്ലബിനുള്ളിൽ പ്രദർശിപ്പിച്ചിരുന്ന ആനക്കൊമ്പുകള്‍ കാണാനില്ലെന്ന് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യം വിവരമറിയിച്ചത്. രഹസ്യ അന്വേഷണം നടത്തിയെങ്കിലും ക്യാമ്പിനുള്ളിൽ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയില്ല. അതേസമയം, സംഭവത്തിൽ മിലിറ്ററി ഇന്‍റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ടാണ് അന്വേഷണം വിലയിരുത്തുന്നത്.
Elephant ivory theft at Pangod military camp: Police unable to reach the accused; no CCTV in the mess































