ഗുരുവായൂര്‍: ( www.truevisionnews.com ) ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വയോധികയുടെ സ്വർണമാല കവര്‍ന്ന സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മോഷണം നടത്തിയ കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36), കൂട്ടാളികളായ കോഴിക്കോട് ഒളവണ്ണ ഒടുക്കത്തില്‍ വീട്ടില്‍ അര്‍ജുന്‍ (26), കൊല്ലം അമ്പലത്തുംവിള കലാഭവനില്‍ ദീപക് (36) എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് സംഭവം നടന്നത്. ഗുരുവായൂര്‍ കാരക്കാടുള്ള മാധവം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്ക് താമസിക്കുന്ന 65കാരിയെ ഫ്ലാറ്റ് നോക്കാന്‍ എന്ന വ്യാജേന എത്തിയ അനില്‍കുമാര്‍ കബളിപ്പിച്ച് 25 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല അലമാരയില്‍ നിന്നും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
മോഷണശേഷം പ്രതി കോഴിക്കോട്, ഷൊർണൂര്‍, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണമാല സുഹൃത്തായ രണ്ടാം പ്രതി അര്‍ജുന്റെ പേരില്‍ ഒളവണ്ണ കോഓപറേറ്റീവ് സൊസൈറ്റിയില്‍ പണയം വെച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ ദീപക്കിന്റെ സഹായത്തോടെ
പണയസ്വര്‍ണം വില്‍പ്പന നടത്തുന്നയാളെ കണ്ടെത്തി സ്വര്‍ണമെടുത്ത് വില്‍പ്പന നടത്തി. പണം മൂന്ന് പേരും ചേര്‍ന്ന് മദ്യപാനത്തിനും മസാജ് പാര്‍ലറുകള്‍, സ്പാകള്‍ എന്നിവിടങ്ങളിലും ചെലവാക്കിയതായി പൊലീസ് പറഞ്ഞു. ഒന്നാം പ്രതി അനില്‍കുമാര്‍ വിവിധ ജില്ലകളില്‍ സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അറിയിച്ചു.
സീനിയര്‍ സി.പി.ഒമാരായ സാജന്‍, ശ്രീനാഥ്, സന്തീഷ് കുമാര്‍, ഗഗേഷ്, സി.പി.ഒ പ്രിയന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തനിച്ച് താമസിക്കുന്ന വയോധികരെയാണ് ബാര്‍ബര്‍ ഷോപ്പുകളിലും, സ്പാകളിലും മസാജറായി ജോലി ചെയ്തുവരുന്ന പ്രതി അനില്‍കുമാര്‍ ഇരകളാക്കിയിരുന്നത്. പ്രതിക്ക് കോഴിക്കോട് നടക്കാവ്, ആളൂര്‍, എറണാകുളം ടൌണ്‍ നോര്‍ത്ത്, അഞ്ചല്‍ എന്നിവിടങ്ങളില്‍ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Suspects arrested in case of stealing elderly woman's gold necklace under pretext of buying a flat

































.jpeg)