[moviemax.in] തെന്നിന്ത്യൻ സിനിമാലോകത്തെ കരുത്തുറ്റ സാന്നിധ്യമായ മംമ്ത മോഹൻദാസ് തന്റെ കാൻസർ അതിജീവനത്തെക്കുറിച്ചും നിലവിലെ ചികിത്സാ രീതികളിലെ പോരായ്മകളെക്കുറിച്ചും മനസ്സ് തുറക്കുന്നു.
കാൻസർ ബാധിച്ച കാലത്ത് അമേരിക്കയിൽ താൻ സ്വീകരിച്ച 'ഇമ്മ്യൂണോ തെറാപ്പി' എന്ന നൂതന ചികിത്സയെക്കുറിച്ചാണ് താരം വിശദീകരിച്ചത്. ശരീരത്തിലെ കോശങ്ങളെ തന്നെ ഉപയോഗിച്ച് കാൻസറിനെ പ്രതിരോധിക്കുന്ന ഈ രീതിയാണ് ചികിത്സയുടെ ഭാവിയെന്ന് മംമ്ത അഭിപ്രായപ്പെട്ടു.
കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങിയ പരമ്പരാഗത രീതികൾ ശരീരത്തെയും രോഗിയുടെ ജീവിതനിലവാരത്തെയും സാരമായി ബാധിക്കുമ്പോൾ, വിദേശരാജ്യങ്ങളിൽ രോഗിയുടെ മാനസികാവസ്ഥയ്ക്കും ജീവിതനിലവാരത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മംമ്ത ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ചികിത്സാ രംഗത്ത് ഇത്തരം കാര്യങ്ങളിൽ അറിവില്ലായ്മ നിലനിൽക്കുന്നുണ്ടെന്നും താരം തുറന്നടിച്ചു. താൻ ചികിത്സ തേടിയ സമയത്ത് ഡോക്ടർമാരുടെ അലസമായ മനോഭാവം കാരണം പ്രസക്തമായ പല മുൻകരുതലുകളും എടുക്കാൻ സാധിച്ചില്ലെന്നും മെഡിക്കൽ സിസ്റ്റത്തിലെ പിഴവുകൾ തന്നെ വേദനിപ്പിച്ചതായും മംമ്ത പറഞ്ഞു.
ഇമ്മ്യൂണോ തെറാപ്പി പോലുള്ള ചിലവേറിയ ചികിത്സകൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ വഴികളുണ്ടെങ്കിലും, പല ആശുപത്രികളും ഡോക്ടർമാരും സാമ്പത്തിക ലാഭത്തിനാണ് മുൻഗണന നൽകുന്നതെന്ന് മംമ്ത വിമർശിച്ചു.
രോഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് നേടുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് കാൻസറിനെ തോൽപ്പിക്കാൻ അനിവാര്യം. പ്രതിസന്ധികളിൽ തളരാതെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ മംമ്തയുടെ വാക്കുകൾ ആയിരക്കണക്കിന് രോഗികൾക്ക് ഇന്ന് വലിയൊരു പ്രചോദനമാണ്.
Mamta Mohandas on the failures in the medical field

































