തിരുവനന്തപുരം:( www.truevisionnews.com ) സ്കൂൾ പാഠപുസ്തക വിതരണം നേരത്തെ ആക്കിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടി ജയിച്ചോ എന്നറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം.
പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയും? വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണ്. പുസ്‌തകം നേരത്തെ കൊടുക്കുന്നത് അത്ര വല്യ കാര്യമൊന്നുമല്ലെന്നും എഴുത്തോലയിൽ എഴുതി പഠിച്ച കാലം നാട്ടിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചിലവിൽ സംഗമം നടത്തില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ, നിയമസഭയിൽ ഇതിന് വിരുദ്ധമായ മറുപടി നൽകിയത് ഗുരുതരമായ വീഴ്ചയാണ്. അയ്യപ്പ സംഗമത്തിനായി ചിലവാക്കിയ തുക ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് മന്ത്രി സഭയിൽ പറഞ്ഞതെങ്കിലും മുഴുവൻ തുകയും നൽകിയിട്ടില്ലെന്നും മറുപടി വ്യാജമാണെന്നും ചെന്നിത്തല ആരോപിച്ചു.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും ചെന്നിത്തല തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നടക്കാത്ത ഭജനയുടെ പേരിൽ, നന്ദഗോവിന്ദം ഭജൻസിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലിൽ പറയുന്നു. മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ കണക്കുകളുടെ കാര്യത്തിൽ ഭിന്നതയുണ്ടോ എന്ന് വ്യക്തമാക്കണം. സാധാരണ പൗരന് അറിയേണ്ട എല്ലാ കാര്യങ്ങളും സർക്കാർ പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
congress leader ramesh chennithala mocks the earlier distribution of school textbooks



























.jpeg)