കൊച്ചി:(https://truevisionnews.com/) കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് ഊർജ്ജം പകർന്ന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് 1016.24 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്രാനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസവും ഫണ്ട് വെട്ടിക്കുറച്ചതിനെത്തുടർന്നുള്ള പ്രതിസന്ധികളും മറികടന്നാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
പാലാരിവട്ടം, സിവിൽ സ്റ്റേഷൻ, ഇൻഫോപാർക്ക് തുടങ്ങി 10 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 10.58 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും ഒരേസമയം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് പദ്ധതി വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.
1999-ൽ ഇ.കെ. നയനാർ സർക്കാരിന്റെ കാലത്ത് തുടങ്ങിയ സാധ്യത പഠനം മുതൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഉദ്ഘാടനം വരെയുള്ള നാഴികക്കല്ലുകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അനുസ്മരിച്ചു. പൊതുഗതാഗത മേഖലയിലെ അനിവാര്യമായ മാറ്റമാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Metro to Infopark soon; Cabinet approves loan of Rs 1,000 crore
































