തൃശ്ശൂർ : ( www.truevisionnews.com ) സച്ചിദാനന്ദന്റേത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. സച്ചിദാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. സാഹിത്യകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ഒപ്പമുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് സച്ചിദാനന്ദൻ നടത്തിയതെന്നും കെ വി അബ്ദുൽ ഖാദർ.
കേരളത്തിലെ ഇടതുപക്ഷ മൂല്യങ്ങളോട് ആദരവുള്ള മനുഷ്യനാണ് സച്ചിദാനന്ദൻ. അത്തരത്തിലുള്ള സച്ചിദാനന്ദൻ മാഷ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ഒരു നിലപാട് എടുത്തു എന്ന രീതിയിൽ കാണേണ്ടതില്ലെന്നാണ് കൂടിക്കാഴ്ചയിൽ ബോധ്യമായ കാര്യമെന്ന് കെ വി അബ്ദുൽ ഖാദർ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തെ കുറിച്ച് അങ്ങനെ അഭിപ്രായം പറയുന്നയാളല്ല അദേഹമെന്നും കൂടിക്കാഴ്ചയിൽ അത് വ്യക്തമാക്കിയതായും അബ്ദുൽ ഖാദർ പറഞ്ഞു. സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
സച്ചിദാനന്ദനെ പിന്തുണച്ചും എതിർത്തും ഇന്നും രാഷ്ട്രീയ-സാഹിത്യലോകത്ത് പ്രതികരണങ്ങളുണ്ടായി. താൻ പറഞ്ഞ കാര്യങ്ങളുടെ യാഥാർഥ്യം മനസിലാക്കാൻ സൈബറിടങ്ങളിലെ ആൾക്കൂട്ടത്തിന് കഴിഞ്ഞില്ല. ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ. ഇതൊന്നും മനസിലാകാത്തവരോട് മറുപടി പറയേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നെന്നും ഫേസ്ബുക്കിൽ കെ സച്ചിദാനന്ദൻ കുറിച്ചു. തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢസ്വർഗത്തിലെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
KV Abdul Khader says Satchidanandan statement is not considered an election related response

































