(moviemax.in) സിനിമയിൽ സജീവമാകുന്നതിന് മുൻപ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തനിക്ക് വലിയ സ്വീകാര്യത നൽകിയ 'കുങ്കുമപ്പൂവ്' എന്ന സീരിയലിന്റെ ഓർമ്മകൾ പങ്കുവെച്ച് നടി ആശ ശരത്ത്. സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായിരുന്നു ആശ ശരത്തിനെ ജനപ്രിയതാരമാക്കി മാറ്റിയത്. അക്കാലത്ത് തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെ കുറിച്ചും സീരിയൽ ലൊക്കേഷനിലെ അനുഭവങ്ങളെ കുറിച്ചും താരം മനസ് തുറന്നു. ഒരു അഭിമുഖത്തിനിടെയാണ് തന്റെ കരിയറിലെ വഴിത്തിരിവായ ഈ കഥാപാത്രത്തെക്കുറിച്ചും അന്ന് ലഭിച്ച പ്രതിഫലം തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും ആശ ശരത്ത് സംസാരിച്ചത്. മിനിസ്ക്രീനിലെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലെ തിരക്കുള്ള നടിയായി ആശ ശരത്ത് മാറിയത്.
അക്കാലത്ത് ദുബായിൽ ആയിരുന്നത് കൊണ്ട് തന്നെ പോയി വരാനുള്ള ടിക്കറ്റ് ചാർജ് എല്ലാം താൻ തന്നെയാണ് എടുത്തിരുന്നതെന്നും അത്രത്തോളം ആ സീരിയലിനോട് തനിക്ക് കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നുവെന്നും ആശ ശരത്ത് പറയുന്നു. "കുങ്കുമപ്പൂവിൽ അഭിനയിച്ചിരുന്ന ആ കാലത്ത് എനിക്കു പ്രതിഫലമായി കിട്ടിയിരുന്നത് ഒരു ദിവസത്തിന് 4500 ആയിരുന്നു, അവസാനമായപ്പോഴേക്കും 5500 ദിവസത്തിന് ഒക്കെയായി മാറിയിരുന്നു. അന്ന് എനിക്ക് ദുബായിൽ നിന്നും വന്നുപോവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല." ആശ ശരത്ത് പറയുന്നു.
"ദുബായിൽ നിന്നുവന്ന് ചെയ്യുമ്പോൾ ഒരു ലക്ഷത്തോളം ടിക്കറ്റ് വില വരുമായിരുന്നു. ഞാൻ തന്നെയായിരുന്നു നാലു വർഷത്തോളം എന്റെ ടിക്കറ്റ് എടുത്തിരുന്നത്. ആ സീരിയൽ ഞാൻ പണത്തിനു വേണ്ടി ചെയ്തതല്ല. കോസ്റ്റ്യൂം, ജ്വല്ലറി എന്നിവയൊക്കെ നമ്മൾ തന്നെയെടുക്കണമായിരുന്നു. അത്രത്തോളം അതിനോട് കമിറ്റഡായിരുന്നു ഞാൻ. ആ കഥാപാത്രം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിൽ എന്നെ എത്തിക്കുകയും ചെയ്തു." ആശ ശരത്ത് കൂട്ടിച്ചേർത്തു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.
'I spent my own money for that serial'; Asha Sharath reveals about her remuneration

































