(moviemax.in) മുതിർന്ന നടൻ ടി.ജി. രവിയുമായുള്ള അഭിമുഖത്തിനിടെ അവതാരക മീര അനിൽ ഉന്നയിച്ച ചോദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയരുന്നു. "പണ്ട് സിനിമയിൽ ഏറ്റവും കൂടുതൽ ബലാത്സംഗ സീനുകൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ് താങ്കളെന്നും, അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു" എന്ന ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. 'ബലാത്സംഗം മനോഹരമായി ചെയ്തു' എന്ന പ്രയോഗം അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും അപക്വവുമാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം അഭിപ്രായങ്ങളും.
അവതാരകയുടെ വിചിത്രമായ ചോദ്യത്തിന് വളരെ ശാന്തമായാണ് ടി.ജി. രവി മറുപടി നൽകിയത്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ തനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടാകുമായിരുന്നു എന്നാണ് അദ്ദേഹം തമാശരൂപേണ പ്രതികരിച്ചത്. എന്നാൽ, ഒരു മുതിർന്ന നടനോട് സംസാരിക്കുമ്പോൾ പാലിപ്പിക്കേണ്ട മര്യാദ അവതാരക മറന്നുവെന്നും, ഇത്തരം ചോദ്യങ്ങൾ സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെയും യഥാർത്ഥ ജീവിതത്തെയും വേർതിരിച്ചറിയാത്തതിന് തെളിവാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അവതാരക മാപ്പുപറയണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
"സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?" മീര ചോദിക്കുന്നു. വലിയ വിമർശനമാണ് മീരയ്‌ക്കെതിരേ സമൂഹവും മാധ്യമങ്ങളിൽ ഇതിനെതിരെ വരുന്നത്. ഒരു കുറ്റകൃത്യത്തെ മനോഹരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചോദ്യം ചോദിക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.
മുൻപും നിലവാരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് മീര അനിൽ വിമർശനം നേരിട്ടിട്ടുണ്ട്. ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം ഓഡിയോ ലോഞ്ചിന്റെ സമയത്ത് മോഹൻലാലിനോട് ചോദിച്ച ചോദ്യവും വലിയ ചർച്ചയായിരുന്നു. ലാലേട്ടനെ എന്തുകൊണ്ടായിരിക്കും നജീബായി ബ്ലെസ്സി പരിഗണിക്കാതിരുന്നത് എന്നായിരുന്നു മീരയുടെ ചോദ്യം. ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട എന്നായിരുന്നു മോഹൻലാൽ അതിന് നൽകിയ മറുപടി. മുൻ ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയിൽ വെച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതടക്കം പലപ്പോഴും ഇത്തരം ചോദ്യങ്ങൾ ചോദിച്ച് മീര വിവാദങ്ങളിൽ അകപ്പെടാറുണ്ട്
Did you hear what Meera Anil asked TG Ravi? Protests are erupting on social media!

































