കൊച്ചി: (moviemax.in) നടി ശോഭന ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖർക്ക് ഡി ലിറ്റ് ബിരുദം നൽകാനുള്ള കാലടി സംസ്കൃത സർവകലാശാലയുടെ തീരുമാനം അഞ്ച് വർഷമായിട്ടും നടപ്പിലായില്ല. 2021-ലാണ് ശോഭന, പ്രശസ്ത സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവരെ ഡി ലിറ്റ് നൽകി ആദരിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. പ്രഖ്യാപനം വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാത്തത് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
അന്ന് ഗവർണറുടെ സമയം ലഭ്യമാകാത്തതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെച്ചതെന്നും എന്നാൽ പിന്നീട് വന്ന ഭരണസമിതികൾ ഈ വിഷയം വിസ്മരിക്കുകയാണുണ്ടായതെന്നും മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പ്രതികരിച്ചു. ഗവർണറുടെ അംഗീകാരം ലഭിച്ച ഒരു തീരുമാനം ഇത്രയും കാലം അനിശ്ചിതത്വത്തിൽ തുടരുന്നത് അസാധാരണമാണ്. കലാരംഗത്തെയും അക്കാദമിക് രംഗത്തെയും പ്രഗത്ഭരെ ആദരിക്കാൻ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ സർവകലാശാല കാണിക്കുന്ന മെല്ലെപ്പോക്കിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
എന്നാല്‍ സര്‍വകശാല അഞ്ച് പൈസയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വി സി ഡോക്ടര്‍ കെ ഗീതാ കുമാരിയുടെ പ്രതികരണം. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍ പി ഉണ്ണിക്ക് ഡി. ലിറ്റ് നല്‍കാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടി എം കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ച് ശോഭനയ്ക്കും ഡി ലിറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എന്‍.പി. ഉണ്ണി കേരളത്തിന്റെ സാംസ്‌കാരിക, ആത്മീയ, തത്വശാസ്ത്ര മണ്ഡലങ്ങളില്‍ കാതലായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ പ്രഗല്ഭരായ വായ്പാട്ടുകാരിലൊരാളാണ് ടി എം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ്. ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
Kalady University has not honored Shobhana and her team with D. Litt even after five years

































