പത്തനംതിട്ട: ( www.truevisionnews.com ) സ്പാ കേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാൻ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഇനി പിടിയിലാകാനുള്ള മൂന്ന് പ്രതികൾക്കായി ബെംഗളൂരു കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നത്. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘത്തെ വിപുലീകരിച്ചതായും പോലീസ് അറിയിച്ചു.
കേസിലെ മുഖ്യപ്രതി സുബിനെ ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന രീതിയിലുള്ള ശക്തമായ നിയമനടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. സുബിനെതിരെ 'കാപ്പ'ചുമത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. ഇതിനായുള്ള ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറിയിട്ടുണ്ട്.
കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്പായിലെ അതിക്രമം. സ്പാ ബലാൽസംഗ കേസിലെ മുഖ്യപ്രതിയാണ് ഇപ്പോൾ റിമാൻഡിൽ ഉള്ള കൊടും ക്രിമിനൽ 'മരണ സുബിൻ' എന്ന് വിളിക്കപ്പെടുന്ന സുബിൻ.
സ്പാ ബലാത്സംഗ കേസിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും മൂന്ന് പ്രതികൾ കാണാമറയത്താണ്. കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന. ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും നേരത്തെ പിടികൂടിയിരുന്നു.
Investigation moves to Bangalore; move to charge Kappa against main accused Subin

































