കരുവന്നൂർ: (truevisionnews.com) വിവാദങ്ങൾ നിറഞ്ഞുനിന്ന കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരരംഗത്തില്ലാതെ പിൻവാങ്ങിയതോടെ പോരാട്ടം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലായി.
ആകെയുള്ള 13 സീറ്റുകളിലേക്ക് എൽ.ഡി.എഫ് മുഴുവൻ സ്ഥാനാർത്ഥികളെയും നിശ്ചയിച്ചപ്പോൾ എൻ.ഡി.എ 11 പേരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. തങ്ങൾക്ക് സ്വാധീനമില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്ന് കോൺഗ്രസ് വിശദീകരിക്കുമ്പോഴും, മറ്റ് ബാങ്ക് തിരഞ്ഞെടുപ്പുകളിലെ ധാരണകളുടെ ഭാഗമായാണ് ഈ വിട്ടുനിൽക്കലെന്ന ആരോപണവും ഉയരുന്നുണ്ട്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ നിക്ഷേപക വിഭാഗത്തിലും 40 വയസ്സിൽ താഴെയുള്ള വനിതാ സംവരണ സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉൾപ്പെടെയുള്ള പ്രമുഖർ എൽ.ഡി.എഫ് പാനലിലും, ബി.ജെ.പി മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു അടക്കമുള്ളവർ എൻ.ഡി.എ പാനലിലും മത്സരരംഗത്തുണ്ട്.
2021-ൽ ഭരണസമിതി പിരിച്ചുവിട്ടതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിലായിരുന്ന ബാങ്കിന്റെ ഭരണം ഈ തിരഞ്ഞെടുപ്പോടെ പുതിയ സമിതിയിലേക്ക് കൈമാറപ്പെടും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
Karuvannur Bank Election

































