(moviemax.in) രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ രൂക്ഷവിമർശനവുമായി കന്നഡ നടൻ കിഷോർ. തന്റെ പുതിയ ചിത്രമായ 'മെല്ലിസൈ'യുടെ പ്രചാരണാർത്ഥം ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്.
ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ താൻ 2014-ലേക്ക് പോയി രാജ്യത്തെ പ്രധാനമന്ത്രിയെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർധിച്ചുവരുന്ന വെറുപ്പാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വെറുപ്പിനെ ഒരു നിക്ഷേപമാക്കി മാറ്റുന്നതും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതും ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്നേഹമില്ലാതെ മനുഷ്യർക്ക് ജീവിക്കാനാകില്ലെന്നും ഇപ്പോൾ നിലനിൽക്കുന്ന ഈ വെറുപ്പിന്റെ സാഹചര്യം മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ കൂട്ടിച്ചേർത്തു.
ആഗോള രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പ്രധാന സേവക്' എന്ന പ്രയോഗത്തെയും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ജനസേവനത്തിനുള്ള ഇടമാണെന്ന് ഓർമ്മിപ്പിച്ച താരം, സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന തന്റെ പുതിയ സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
Content Highlight: Actor Kishore clarifies his political stance
































