പാലക്കാട്: (https://truevisionnews.com/) തണ്ണിമത്തൻ കയറ്റിവന്ന പിക്കപ്പ് വാനിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചു കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ തമിഴ്‌നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. 100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് വാനിൽ നിന്നു പിടിച്ചെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്.
കോഴിക്കോട്- തൃശൂർ ജില്ലകളെ ലക്ഷ്യമാക്കിയാണ് സ്ഫോടക വസ്തുക്കൾ കടത്തിയിരുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ വൻ തോതിൽ കേരളത്തിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിയ സംഭവം പൊലീസ് വിശദമായാണ് അന്വേഷിക്കുന്നത്.
One more person arrested in connection with explosives hidden under watermelon

































