കൊല്ലം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ തനിക്കെതിരെ വരുന്നത് എസ്ഐടി ഉദ്യോഗസ്ഥർ പുറത്തുവിട്ട വാർത്തകളെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. മുതിർന്ന ഉദ്യോഗസ്ഥരല്ല ഇതിന് പിന്നിലെന്നും അതിന് വേണ്ടി നിയോഗിക്കപ്പെട്ടവരാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എന്നും അടൂർ പ്രകാശ് പറഞ്ഞു.
തനിക്കൊപ്പം പലയാളുകൾ ചിത്രമെടുക്കാൻ വരുന്നുണ്ട്. ഒരു പൊതുപ്രവർത്തകന്റെ കടമ എന്ന നിലയിൽ ഞാൻ അതിന് സമ്മതിക്കാറുണ്ട്. എന്നാൽ കള്ളന്മാരും ദുഷ്ടന്മാരുമാണെന്ന് മനസിലാക്കിയാൽ താൻ അവരെ മാറ്റിനിർത്താറുണ്ടെന്നും എംപി പറഞ്ഞു.
തനിക്കും പാർട്ടിക്കുമെതിരെ എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംപി പറഞ്ഞു. തന്നെ ഇന്നലെ എസ്ഐടി വിളിപ്പിച്ചത് സ്റ്റേറ്റ്മെന്റ് എടുക്കാനാണ്. എന്നാൽ വാർത്തകൾ വന്നത് തന്നെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു എന്നാണ്.
ഇങ്ങനെ വാർത്തകൾ നൽകാനായി എൽഡിഎഫ് സർക്കാർ ചില ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും അടൂർ പ്രകാശ് പറഞ്ഞു. മാധ്യമങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ തന്നോട് പിന്നിലൂടെ പോകാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ താൻ മാധ്യമങ്ങളെ കണ്ട ശേഷമേ പോകൂ എന്നാണ് പറഞ്ഞത്. കേസ് വളച്ചൊടിക്കാൻ ശ്രമം നടക്കുകയാണ് എന്നും അടൂർ പ്രകാശ് ആരോപിച്ചു.
Sabarimala gold loot, news released by SIT officials against me, AdoorPrakash




























