തിരുവനന്തപുരം: ( www.truevisionnews.com ) കൊട്ടാരക്കരയിൽചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടു. വസ്ത്രത്തിന്റെ പേരിലോ ആഹാരത്തിന്റെ പേരിലോ തടയാൻ പാടില്ല.
കേരളത്തിന് ഒരു രീതിയും സംസ്കാരവും ഉണ്ട്. അത് വസ്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് വരുന്നവർ ആരും കോടതിയെ സമീപിക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമം. സമരം ചെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നത് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ്.
ചില അധ്യാപകരും മാനേജ്മെൻ്റുകളുമാണ് പ്രശ്ന പരിഹാരത്തിന് തടസമായി നിൽക്കുന്നത്. കേസ് കൊടുത്തവരെ ഒഴിവാക്കി മറ്റുള്ളവർക്ക് എൻഎസ്എസ് വിധി നടപ്പിലാക്കാൻ കഴിയുമോയെന്ന് പരിശോധിക്കും. നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട് സിലബസ് അധികമെന്ന പ്രചരണവും ചില കോണിൽ നിന്ന് ഉയരുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. തൽപ്പര കക്ഷികൾ സോഷ്യൽ മീഡിയ പ്രചരണം നിറുത്തണം. കുട്ടികളെ ആശങ്കയിലാക്കാൻ ഒരു മാഫിയ പ്രവർത്തിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
എം എസ് സൊല്യൂഷൻസ് തെറ്റായ പ്രചരണം നടത്തുകയാണ്. കേസ് എടുക്കാൻ പരാതി നൽകാൻ നിർദേശം നൽകും. ഇവർ ആരെങ്കിലും ചോദ്യപേപ്പർ കണ്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ചില ട്യൂഷൻ കടകളാണ് കുട്ടികളെ വേദനിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ESIC ഹോസ്പിറ്റൽ തന്നെ പൂട്ടുന്ന അവസ്ഥയിലാണെന്നും ആശുപത്രി നൽകിയാൽ സംസ്ഥാനം എന്ത് സഹായം ചെയ്യാനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വന്നിട്ട് ഒരു രൂപ തന്നില്ല. നിലവിലുള്ള ആശുപത്രിക്ക് പോലും സഹായം ലഭിക്കുന്നില്ല.കേന്ദ്ര ഗവൺമെൻ്റ് നല്ല അവഗണനയാണല്ലോ നമുക്ക് തരുന്നത്. ബജറ്റ് ദിവസം ബി ജെ പി ഓഫീസിലെ ടി.വി അടിച്ച് പൊട്ടിക്കാതിരുന്നത് ഭാഗ്യമെന്നും മന്ത്രി പരിഹസിച്ചു.
Minister V. Sivankutty on the incident of keeping a teacher wearing a churidar outside

































