മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നും നമുക്ക് ഓർത്തുവയ്ക്കാനാവുമാണ് ഒരുപിടി നല്ല കഥാപാത്രങ്ങളെ ആണ് ഭാവന നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ തുടക്കകാലത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കുകയാണ്. തന്റെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സമയത്ത് അതിന്റെ ഗൗരവം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ആണ് താരം പറയുന്നത്.
‘നമ്മൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി പരാമർശം ലഭിക്കുമ്പോൾ തനിക്ക് വളരെ പ്രായം കുറവായിരുന്നുവെന്ന് ഭാവന ഓർക്കുന്നു. “അന്ന് ആ പുരസ്കാരത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായിരുന്നില്ല,” എന്ന് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
അത്തരം അവാർഡുകൾക്ക് ആളുകൾ നൽകുന്ന ബഹുമാനത്തെക്കുറിച്ച് അന്ന് അറിവില്ലായിരുന്നുവെന്നും പിന്നീട് ആളുകൾ അത് എത്രത്തോളം വലുതാണെന്ന് ഓർമ്മിപ്പിച്ചപ്പോഴാണ് അതിന്റെ മൂല്യം തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
അഭിനയ ജീവിതം താൻ പ്ലാൻ ചെയ്ത് തുടങ്ങിയ ഒന്നല്ലെന്നും എല്ലാം അവിചാരിതമായി സംഭവിച്ചതാണെന്നും ഭാവന പറഞ്ഞു. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ‘നമ്മൾ’, ‘ക്രോണിക് ബാച്ചിലർ’, ‘സ്വപ്നക്കൂട്’ എന്നീ ചിത്രങ്ങൾ താരത്തെ തേടിയെത്തിയത്. ‘സ്വപ്നക്കൂട്’ എന്ന സിനിമയിലെ ‘കറുപ്പിനഴക്’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി സ്വിറ്റ്‌സർലൻഡ്, വിയന്ന, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് പോയതാണ് തന്റെ ജീവിതത്തിലെ ആദ്യത്തെ വിദേശയാത്ര എന്നും താരം സ്മരിച്ചു. അതിനു മുൻപ് ചെന്നൈ വരെ മാത്രമായിരുന്നു താൻ യാത്ര ചെയ്തിരുന്നതെന്നും ഭാവന പറഞ്ഞു.
ഭാവനയുടെ അഭിനയ ജീവിതത്തിലെ 90-ാമത്തെ ചിത്രമായ ‘അനോമി’ ഫെബ്രുവരി 6-ന് പ്രദർശനത്തിന് എത്തും,. ചിത്രത്തിൽ സാറ എന്ന ഫോറൻസിക് അനലിസ്റ്റിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഇതൊരു സാധാരണ ഇൻവെസ്റ്റിഗേഷൻ സിനിമയല്ലെന്നും, അന്വേഷണത്തിന്റെ മറ്റൊരു തലം വളരെ സർഗ്ഗാത്മകമായി അവതരിപ്പിക്കുന്ന ചിത്രമാണെന്നും ഭാവന വ്യക്തമാക്കി. ഇത്രയും കാലം നീണ്ടുനിന്ന തന്റെ സിനിമാ യാത്രയിൽ താരം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
bhavana early career first state award upcoming film

































