(moviemax.in) നടി മംമ്ത മോഹൻദാസിന്റെ പോരാട്ടവീര്യം സിനിമാലോകത്തിന് എക്കാലവും ഒരു പ്രചോദനമാണ്. ലോക കാൻസർ ദിനത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ആ ദിനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
രണ്ട് തവണ കാൻസറിനെ തോൽപ്പിച്ച താരം, തന്റെ ജീവിതം തിരിച്ചുപിടിച്ചത് ശാസ്ത്രത്തിന്റെ ഒരു അത്ഭുതത്തിലൂടെയാണെന്ന് വെളിപ്പെടുത്തുന്നു. സിനിമയിലെ വെല്ലുവിളികളേക്കാൾ വലിയൊരു ജീവിതപ്പോരാട്ടമായിരുന്നു മംമ്തയുടേത്.
'ഹോച്ച്കിസ് ലിംഫോമ' എന്ന അപൂർവ്വ കാൻസർ ബാധിച്ച സമയത്ത് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പോലും ലഭ്യമായിരുന്നില്ല. എല്ലാ ചികിത്സകളും പരാജയപ്പെട്ട ഒരു ഘട്ടത്തിൽ, 2014-ൽ അമേരിക്കയിലെ UCLA-യിൽ നടന്ന ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാഗമായതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് മംമ്ത ഓർക്കുന്നു.
താൻ ജനിച്ച അതേ വർഷം തന്നെ ഗവേഷണം ആരംഭിച്ച ഒരു മരുന്ന്, പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ജീവൻ രക്ഷിക്കാൻ എത്തിയതിനെ ഒരു നിമിത്തമായാണ് താരം കാണുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കും അസുഖങ്ങൾ വരാമെന്നും, ജീവിതത്തിന് ഒന്നിനും ഒരു ഗ്യാരണ്ടിയുമില്ലെന്നും മംമ്ത വ്യക്തമാക്കുന്നു.
എന്നാൽ ഏത് പ്രതിസന്ധിയിലും തളരാത്ത മനക്കരുത്താണ് ഏറ്റവും വലിയ മരുന്നെന്ന് താരം അടിവരയിടുന്നു. തന്നെക്കൊണ്ട് ഇത് സാധ്യമായെങ്കിൽ മറ്റൊരാൾക്കും ഇത് സാധിക്കുമെന്ന ആത്മവിശ്വാസമാണ് മംമ്ത പകരുന്നത്.
സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളെപ്പോലെ തന്നെ ജീവിതത്തിലും പോരാടി ജയിച്ച മംമ്തയുടെ ഈ വാക്കുകൾ നിരവധി പേർക്കാണ് പ്രത്യാശ പകരുന്നത്.
Content Highlight: Mamta Mohandas' fighting spirit

































