Feb 5, 2026 05:04 PM

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്ര പരിഷ്കരണങ്ങൾ നിർണ്ണായക ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഇത്തവണത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.

എന്നാൽ ഇതിന്റെ പേരിൽ ചിലർ ബോധപൂർവ്വം ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത് അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷാ പരിഷ്കരണങ്ങളിലൂടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ എസ്‍സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചു. സിലബസ് ലഘൂകരണം സംബന്ധിച്ച് സ്കൂൾ ബാഗിന്‍റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. ഫീൽഡിൽ നിന്നുള്ള ഫീഡ്ബാക്കുകൾ പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും 11-ാം ക്ലാസിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.

കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ നിന്ന് തൽപരകക്ഷികൾ പിന്മാറണം. കുട്ടികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. പരീക്ഷാ നടത്തിപ്പും അതിന്‍റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങൾ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പർ നിർമാണത്തിന് തന്നെ നടപടിക്രമം ഉണ്ട്.

Kerala General Education Sector, Examination, VSivankutty

Next TV

Top Stories