തിരുവനന്തപുരം:( www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിലായി. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് രഞ്ജിത ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് നടപടി സ്വീകരിച്ചത്. പത്തനംതിട്ടയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് അറസ്റ്റിലായ രഞ്ജിത പുളിയ്ക്കൻ.
കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.
അതേസമയം ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
Congress activist Ranjitha Pulikkan arrested for insulting survivor of Rahul Mangkootatil case

































