[moviemax.in] കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം നേതാവുമായി വിജയ് സിബിഐക്ക് മുന്നിൽ ഹാജരായി. ചെന്നൈയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് താരം ഡൽഹിയിലെത്തിയത്.
അടിമുടി കറുപ്പണിഞ്ഞാണ് താരം സിബിഐക്ക് മുന്നിലേക്ക് എത്തിയത്. നീലാങ്കരയിലെ വസതിയിൽ നിന്ന് കറുപ്പ് ഷർട്ടും പാന്റും ധരിച്ച് കയ്യിൽ സൈഡ് ബാഗുമായാണ് താരം പുറപ്പെട്ടത്.
കറുപ്പ് വെൽഫയർ കാറിലാണ് വിജയ് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ടിവികെ നേതാക്കളായ ആദവ് അർജുന, നിർമൽ കുമാർ എന്നിവരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ വിജയ് 20 കിലോമീറ്ററോളം റേഞ്ച് റോവറിൽ സഞ്ചരിച്ചാണ് സിബിഐ ആസ്‌ഥാനത്ത് എത്തിയത്.
ടിവികെ പാർട്ടിയുടെ അഭ്യർഥന കണക്കിലെടുത്ത് ഡൽഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അറസ്റ്റ‌് അടക്കമുള്ള കടുത്ത നടപടിയിലേക്ക് സിബിഐ കടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞദിവസം ചെന്നൈയ്ക്കടുത്തുള്ള പണയൂരിലെ ടിവികെ ആസ്‌ഥാനത്തുനിന്ന് വിജയ്യുടെ പ്രചാരണവാഹനം സിബിഐ കസ്‌റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്.
സംഭവത്തിൽ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം. വിജയ്‌യുടെ ചോദ്യം ചെയ്യൽ രണ്ട് ദിവസം നീണ്ടുനിൽക്കും.
Content Highlight: Vijay appears before the CBI

































