(moviemax.in) പെരുമ്പളം ദ്വീപിന്റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സ്വപ്നതുല്യമായ പെരുമ്പളം പാലം ഇന്ന് നാടിന് സമർപ്പിക്കുമ്പോൾ, ആവേശകരമായ ആശംസകളുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
വെറുമൊരു പാലത്തിന്റെ ഉദ്ഘാടനമെന്നതിലുപരി, ഒറ്റപ്പെട്ടുപോയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണിതെന്ന് മമ്മൂട്ടി തന്റെ ഹൃദയസ്പർശിയായ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. സ്വന്തം നാടായ ചെമ്പിന്റെ അക്കരെയുള്ള പെരുമ്പളം നിവാസികൾ അനുഭവിച്ച കഷ്ടപ്പാടുകളെയും അവഗണനകളെയും തൊട്ടറിഞ്ഞ താരം, രണ്ട് കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല മറിച്ച് ഒരു ജനതയുടെ ജീവിതമാണെന്ന് വാനോളം പുകഴ്ത്തി.
അസുഖം വന്നാൽ ആശുപത്രിയിലെത്താനുള്ള ആകുലതകളും സമയത്തിന് ജോലിക്ക് പോകാൻ കഴിയാത്ത വേവലാതികളും ഇനി പഴങ്കഥയാവുകയാണെന്ന് മമ്മൂട്ടി കുറിച്ചു. ഒരു വിവാഹാലോചന വന്നാൽ പോലും വില്ലനായി നിന്നിരുന്ന 'അക്കരെ' എന്ന ദൂരം ഇല്ലാതാവുന്നതോടെ സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരമാകുകയാണെന്നും, അതാണ് യഥാർത്ഥ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതത്തിലും ഇനി മഴവിൽ അഴക് വിരിയട്ടെയെന്നും കെട്ടിനിന്ന ജീവിതം പുത്തൻ വേഗത്തിൽ ഒഴുകിത്തുടങ്ങട്ടെയെന്നും താരം ആശംസിച്ചു.
കേരളത്തിലെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം ഒരു എഞ്ചിനീയറിംഗ് അത്ഭുതം കൂടിയാണ്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ ബൃഹത്തായ നിർമ്മിതി 34 തൂണുകളിലായാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ദേശീയ ജലപാത കടന്നുപോകുന്നതിനാൽ വലിയ ബാർജുകൾക്കും യാനങ്ങൾക്കും തടസമില്ലാതെ സഞ്ചരിക്കാൻ പാകത്തിൽ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് ഇതിന്റെ മധ്യഭാഗം ഒരുക്കിയിരിക്കുന്നത്. വടുതലയെയും പെരുമ്പളത്തെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ആലപ്പുഴയുടെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കൂടി കുറിക്കപ്പെടുകയാണ്.
Perumbalam Bridge dedicated to the nation; Megastar Mammootty with a heart-touching note

































.jpeg)