അശ്ലീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ജാമ്യത്തിൽ പുറത്തിറങ്ങി. 62 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കുന്ദ്രയ്ക്കു ജാമ്യം ലഭിക്കുന്നത്. വികാരനിർഭരനായി കാണപ്പെട്ട കുന്ദ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല.
50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമർപ്പിച്ചത്.
അന്വേഷണം പൂർണമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തിൽ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയിൽ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്.
സിനിമയിൽ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ട്. ശിൽപ ഷെട്ടിയുൾപ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. ശിൽപ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
Content Highlight: 2 days imprisonment; Rajkundra became emotional
































