( www.truevisionnews.com) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽഡിഎഫിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നെങ്കിൽ അതിൻ്റെ ഏറ്റവും വലിയ പ്രതിഫലനം ഉണ്ടാകേണ്ടിയിരുന്നത് പത്തനംതിട്ടയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം മുൻനിർത്തി ബിജെപിയും യുഡിഎഫും വലിയ തോതിലുള്ള പ്രചാരണമാണ് അഴിച്ചുവിട്ടത്. ഇതിൽ ആരാണ് കൂടുതൽ പ്രചാരണം നടത്തിയത് എന്ന് മാത്രം പരിശോധിച്ചാൽ മതി. വിഷയത്തെ ഒരു പ്രത്യേക രീതിയിൽ ഉപയോഗിക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. എന്നാൽ, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് തട്ടിപ്പ് നടന്നാലും ശക്തമായ നടപടിയെടുക്കുക എന്നതാണ് സർക്കാർ നയം. ശബരിമല സ്വർണ്ണക്കേസിലും അതുതന്നെയാണ് സംഭവിച്ചത്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തെ സർക്കാർ പൂർണ്ണമായും പിന്തുണച്ചു. അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നെങ്കിൽ പത്തനംതിട്ടയിലാകണമായിരുന്നു എൽഡിഎഫ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിയിരുന്നത്. എന്നാൽ ഫലം മറിച്ചാണ് തെളിയിക്കുന്നത് എന്നദ്ദേഹം പറഞ്ഞു .നേരത്തെ ബിജെപിയുടെ കൈവശമായിരുന്ന പന്തളം നഗരസഭ ഇത്തവണ അവർക്ക് നഷ്ടപ്പെട്ടു. അവിടെ എൽഡിഎഫ് വിജയിച്ചത് ശബരിമല വിഷയം ബാധിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി
CM says local government elections, Sabarimala issue have not adversely affected LDF





























