[moviemax.in] തമിഴ് സിനിമാ നിർമാണലോകത്തിലെ പ്രമുഖനായ എ.വി.എം ശരവണന് വിട പറയാനെത്തിയത് രാഷ്ട്രീയ–സിനിമാ മേഖലകളിലെ നിരവധിപ്പേരാണ്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി പ്രമുഖർ ശരവണന്റെ ഭൗതികാവശിഷ്ടങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
എ.വി.എം സ്റ്റുഡിയോയിലെ പൊതുദർശന വേദിയിൽ സൂപ്പർസ്റ്റാർ രജനീകാന്തും സൂര്യയും എത്തി അന്തിമോപഹാരം അർപ്പിച്ചു. പിതാവ് ശിവകുമാറിനൊപ്പമെത്തിയ സൂര്യ വികാരാധീനനായി കണ്ണീർ പൊഴിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രജനീകാന്ത്, ശരവണനുമായുള്ള ബന്ധം ഓർത്തുപറഞ്ഞു. “ഒമ്പത് ചിത്രങ്ങളിൽ ഞാൻ എ.വി.എം ബാനറിൽ അഭിനയിച്ചു.
എല്ലാം വിജയിച്ചവയായിരുന്നു. എനിക്ക് വലിയ വിശ്വാസം നൽകിയ ആളാണ് ശരവണൻ. ഏറ്റവും ബുദ്ധിമുട്ടായപ്പോൾ പോലും കൂടെയുണ്ടായിരുന്നു,” എന്ന് രജനീകാന്ത് അനുസ്മരിച്ചു.
വിശാൽ, ഈശ്വരി റായ്, കാഞ്ചന, മോഹൻലാൽ, പാർഥിപൻ തുടങ്ങി നിരവധി താരങ്ങളും സംവിധായകരും നിർമാതാക്കളും അന്ത്യോപചാരത്തിന് എത്തിയിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് 86 വയസ്സിൽ ശരവണൻ അന്തരിച്ചത്. ഒരു ദിവസം മുൻപ് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു.
രജനീകാന്തിന്റെ ‘ശിവാജി: ദ ബോസ്’, വിജയ് അഭിനയിച്ച ‘വേട്ടൈക്കാരൻ’, അരവിന്ദ് സാമി–കജോൾ–പ്രഭുദേവ എന്നിവർ അഭിനയിച്ച ‘മിൻസാരക്കനവ്’ എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിരുന്നു.
Tributes paid to A.V.M. Saravanan

































