തിരുവനന്തപുരം: (https://truevisionnews.com/) വർധിപ്പിച്ച ക്ഷേമപെൻഷൻ വിതരണം തുടങ്ങി. 3600 രൂപയാണ് ഈ മാസം ഗുണഭോക്താക്കൾക്ക് നൽകുന്നത്. വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശിക 1600 രൂപയും ഉൾപ്പെടുത്തിയാണിത്.
നേരത്തെ ഉണ്ടായിരുന്ന അഞ്ച് മാസത്തെ കുടിശ്ശിക തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഘട്ടംഘട്ടമായാണ് കൊടുത്തുതീർത്തത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായതെന്നാണ് സർക്കാർ പറയുന്നത്.
അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിന്‍റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കി.
ഇതിന്‍റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തി. സാര്‍വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്.
Welfare pension distribution has begun.

































