ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' സിനിമയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. എം കെ ത്യാഗരാജ ഭാഗവതരെ സിനിമയിൽ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് നടപടി. ദുൽഖറിനും കാന്തയുടെ നിർമാതാക്കൾക്കുമെതിരെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
ത്യാഗരാജ ഭാഗവതരുടെ കുടുംബം ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് നടപടി. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 18-ന് കേസ് വീണ്ടും പരിഗണിക്കും.
സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത ചിത്രം ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. നവംബര്‍ 14-ന് ആഗോള റിലീസായി തിയറ്ററിലെത്താനിരിക്കെയാണ് സിനിമയ്ക്ക് നേരെ നിയമ നടപടി.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്.
Madras High Court issues notice to Dulquer Salmaan's 'Kaantha'
































