കേരളത്തിലെ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിന്റെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന യുട്യൂബറാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ഇരുപത്തിയേഴുകാരിയായ താരപുത്രി കൊവിഡ് കാലത്താണ് സോഷ്യൽമീഡിയയിൽ ആക്ടീവായതും യുട്യൂബ് ചാനൽ ആരംഭിച്ചതും. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ ദിയയെ പിന്തുടരുന്നുണ്ട്. ലൈഫ് സ്റ്റൈൽ വ്ലോഗുകളാണ് യുട്യൂബ് ചാനലിലെ പ്രധാന കോണ്ടന്റ്.
എല്ലാ വീഡിയോകൾക്കും ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനും അടുത്ത് കാഴ്ചക്കാരുമുണ്ട്. ഇപ്പോഴിതാ ദിയ വ്ലോഗുകളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ കുറിച്ച് സിനിമാ നിരൂപകനും മുൻ ആർജെയും യുട്യൂബറുമായ ഉണ്ണി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ ദിയ പങ്കുവെച്ച ചില വീഡിയോകൾ ഉദാഹരണമായി എടുത്താണ് ഉണ്ണി താരപുത്രിയുടെ പദപ്രയോഗങ്ങളെ കുറിച്ച് സംസാരിച്ചത്.
ദിയയുടെ വ്ലോഗുകൾ കാണാനിടയായപ്പോൾ തനിക്ക് തോന്നിയ ചില ചിന്തകളും അഭിപ്രായങ്ങളും ഉണ്ണി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ദിയ പങ്കുവെച്ച വ്ലോഗുകളിൽ ഗർഭിണിയായ സ്ത്രീയെ ചരക്കെന്നും ഹൈ ക്വാളിറ്റിയില്ലാത്ത ഭക്ഷണത്തെ ചെറ്റ ഭക്ഷണമെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് താരപുത്രിയുടെ വ്ലോഗുകളെ കുറിച്ച് ഉണ്ണി സംസാരിച്ചത്.
ഉണ്ണിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നമ്മുടെ നാട്ടിൽ സെലിബ്രിറ്റീസ് എന്ന് പറയുന്ന സ്പെക്ട്രം വളരെ അധികം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരുടെ വായിൽ നിന്നും വരുന്ന പല മെനകെട്ട വർത്തമാനങ്ങളും നമുക്ക് സഹിക്കേണ്ടി വരുന്നു. പലരും തങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കികൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇത്തരം സെലിബ്രിറ്റികൾ വീണ്ടും കുത്തി നിറയ്ക്കുന്നു.
കാലം മാറുന്നതിന് അനുസരിച്ച് ഒരുപാട് കാര്യങ്ങൾ മാറുന്നുണ്ടെങ്കിലും പഴകി ദ്രവിച്ച ആശയങ്ങൾ പേറുന്ന സെലിബ്രിറ്റീസും അവരോട് ചേർന്ന് നിൽക്കുന്ന ആളുകളും വഴി വീണ്ടും വീണ്ടും അതേ ആശയങ്ങൾ സമൂഹത്തിലേക്ക് തിരികെ വരികയാണ്. ഈ വീഡിയോയിൽ ദിയ കൃഷ്ണ അവരുടെ രണ്ട് വീഡിയോകളിൽ നടത്തിയ ഏറ്റവും മോശമായ രണ്ട് പദപ്രയോഗങ്ങളെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്സറും ബ്രാലെറ്റുമാണ് ദിയ ഉപയോഗിച്ചത്.
ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്നും ഇൻസ്പെയറായി സ്വീകരിച്ച ലുക്കാണെന്നും അവർ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താൻ ഇത് ഇട്ട് കഴിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് ദിയ പറയുന്നത്. ഈ ഡയലോഗ് ദിയയുടെ ഒരു ഫോർമാറ്റാണ്. കാരണം അവർ സ്വയം എപ്പോഴും താൻ ഒരു സാധാരണക്കാരിയാണെന്നാണ് പ്രൊജക്ട് ചെയ്യാറ്.
ദിയയുടെ വീട്ടിലെ മറ്റ് അംഗങ്ങൾ സ്വയം അവരെ പ്ലെയ്സ് ചെയ്തിരിക്കുന്നത് കൂടിയ സെറ്റപ്പിലുമാണ്. കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന പറയാറ്. ചരക്കിനോട് നമുക്ക് സ്നേഹമോ ബഹുമാനമോ ഇല്ല. അതിന്റെ വാല്യു ഉപയോഗത്തിന് അനുസരിച്ചാണ്. ആ ചരക്കിനെ സ്ത്രീകളുമായി ചേർത്ത് വെക്കുമ്പോൾ പത്ത് പൈസയുടെ ബഹുമാനം നൽകുന്നില്ലെന്നാണ് മനസിലാകുന്നത്. ഇന്നിന്റെ സ്ത്രീകളെ ദിയ കാണുന്നില്ല.
മുമ്പ് സ്ത്രീ എവിടേയും മാർക്ക് ചെയ്യപ്പെടുന്നുണ്ടായിരുന്നില്ല. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ട്രാൻസിഷൻ പോലും നിരവധി വർഷങ്ങൾക്കൊണ്ട് സംഭവിച്ചതാണ്. ഇന്ന് ആ സ്ത്രീ അവളെ മാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് ബുദ്ധി, വിദ്യാഭ്യാസം, കഴിവ് എന്നിവയുടെ പേരിലാണ്. അവനവന്റെ ശരീരത്തെ അറിയുന്നവരാണ് അത് നന്നായി മെയ്ന്റെയ്ൻ ചെയ്യുന്നത്.
അതിന് ഉദാഹരണമാണ് മമ്മൂക്ക. അദ്ദേഹം ശരീരം ഭംഗിയായി സംരക്ഷിക്കുന്നതുകൊണ്ട് മമ്മൂക്ക നല്ല ചരക്കായിട്ടുണ്ടെന്ന് ആരും പറയില്ല. പക്ഷെ നന്നായി ശരീരം സംരക്ഷിക്കുന്ന സ്ത്രീയെ ചരക്കെന്ന് വിളിക്കുന്ന സ്ത്രീവിരുദ്ധതയുള്ള സൊസൈറ്റിയാണ് നമ്മളുടേത് ഇന്നും. എന്നിട്ടും മുന്നോട്ട് വരാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് ബഹുമാനം എന്ന വാക്ക് വെട്ടി കളഞ്ഞ് ചരക്കെന്ന് പലരും വിശേഷിപ്പിക്കുന്നത്. ഇത് ഒബ്ജക്ടിഫിക്കേഷനാണ്. തിരുത്തപ്പെടേണ്ടതാണ്. ചരക്കെന്നത് കോംപ്ലിമെന്റല്ല. ബഹുമാനം അതിൽ ഇല്ല. കോംപ്ലിമെന്റിൽ ബഹുമാനം ഉണ്ടാകും.
ദിയയെപ്പോലൊരാൾ ചരക്കെന്ന വാക്ക് അവരുടെ വീഡിയോയിൽ ഉപയോഗിച്ചാൽ കൊച്ചുകുട്ടികൾ അടക്കം ഈ വാക്ക് ഉപയോഗിക്കുന്നത് നോർമലായ കാര്യമാണെന്ന് ധരിക്കും. സാധാരണക്കാരിൽ സാധാരണക്കാരിയാണെന്ന് ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് താഴ്ത്തുന്നതിന് ഒപ്പം ഭാഷയിൽ ഇത്തരം മോശം വാക്കുകളും ഉൾപ്പെടുത്തുന്നത്. ദിയ തന്റെ പരിചയത്തിലുള്ളവരോട് ഇത്തരം ഭാഷയിൽ സംസാരിക്കുമെന്ന് തോന്നുന്നില്ല. ഇത് വ്ലോഗുകളിൽ മാത്രം ഉണ്ടാക്കിവെക്കുന്ന ക്യാരക്ടറാണ്.
മാത്രമല്ല ഗർഭിണികളായ സ്ത്രീകളെയാണ് ദിയ ചരക്കെന്ന് വിശേഷിപ്പിച്ചത്. ഇത്രയും മോശമായ ഇൻഫ്ലൂവൻസിങ് ഉണ്ടാവരുതായിരുന്നു. അതുപോലെ മറ്റൊരു പദപ്രയോഗം കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ എടുത്ത വ്ലോഗിൽ ദിയ പറഞ്ഞതാണ്. അമ്മായിയമ്മ നല്ല ഹോംലി ഫുഡ്ഡാണ് ഉണ്ടാകുന്നതെന്ന് പറയുമ്പോഴാണ് ഈ സംസാരം വരുന്നത്. എനിക്ക് പൊതുവെ ചെറ്റ ഭക്ഷണമാണ് ഇഷ്ടം. നല്ല ഫുഡ് കഴിച്ച് എനിക്ക് ശീലമില്ലെന്നാണ് ദിയ പറയുന്നത്.
തന്റെ രീതികളെല്ലാം ഓർഡിനറിയിലേക്ക് ചേർത്ത് വെക്കാനാണ് ദിയ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ പ്രയോഗവും. ദിയ അവർ പറഞ്ഞതുപോലെയുള്ള ഭക്ഷണമായിരിക്കും കഴിക്കുകയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. ഗർഭിണിയായിരുന്ന സമയത്ത് സോ കോൾഡ് ചെറ്റ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ?. കഴിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് അവരുടെ പ്രിവിലേജാണ്. രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നുവെന്ന് പറയുന്നത് പോലെ തന്നെ.
നിങ്ങളുടെ ജീവിതം ഞാൻ ജീവിച്ചിട്ടില്ല. ജീവിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്ന ധ്വനിയുമുണ്ട്. തരംതാഴ്ന്നതിനെയാണ് ചെറ്റയെന്ന് മലയാളികൾ പറയാറുള്ളത്. പക്ഷെ ചെറ്റ ഒരു സമയത്ത് ഒരു വിഭാഗം ആളുകളുടെ വീടായിരുന്നു. ജാതിയമായ എല്ലാ അസമത്വങ്ങളും അനുഭവിക്കേണ്ടി വന്നവരാണ് അവിടെ താമസിച്ചിരുന്നത്. ചെറ്റ ഭക്ഷണം എന്ന് ദിയ വിശേഷിപ്പിച്ച ഭക്ഷണം കുറേ ആളുകൾക്ക് ആകെ ഉണ്ടായിരുന്ന ഫുഡ്ഡാണ്. ജങ്ക് ഫുഡ്ഡ് കഴിക്കുന്നയാളാണെന്ന് പറഞ്ഞാൽ മതിയായിരുന്നു ദിയയ്ക്ക്. പക്ഷെ താൻ വളരെ ഗ്രൗണ്ടടാണെന്ന് കാണിക്കാനാണ് ഇങ്ങനെ പറഞ്ഞത്.
പലർക്കും നല്ല ഭക്ഷണം കഴിക്കാൻ പറ്റാത്തത് അവരുടെ ജീവിത സാഹചര്യങ്ങൾക്കൊണ്ടും ലഭ്യത കുറവുകൊണ്ടും അസമത്വങ്ങൾ കൊണ്ടുമെല്ലാമാണെന്നും ഉണ്ണി പറയുന്നു. ഉണ്ണിയുടെ വാക്കുകളെ അനുകൂലിച്ചായിരുന്നു കമന്റുകൾ ഏറെയും. ദിയയുടെ വ്ലോഗുകൾ കാണുമ്പോൾ പല തവണ പറയണമെന്ന് കരുതിയ വിഷയമാണ് ഈ ഭാഷാപ്രയോഗം. വായിൽ തോന്നിയതെല്ലാം പറയും. സിംപ്ലിസിറ്റിയാണെന്ന് കരുതി പാവങ്ങൾ അത് വിശ്വസിക്കും. എല്ലവരോടും പരുഷമായതും ബഹുമാനമില്ലാതെയുമാണ് ദിയ പെരുമാറാറെന്നും ചിലർ പ്രതികരിച്ച് കുറിച്ചു.
reaction video against objectification disrespect classism in diyakrishna vlogs