(moviemax.in) തമിഴ് സൂപ്പർ താരം വിജയ്‌യും പത്നി സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി ഏകദേശം 250 കോടി രൂപ വിജയ് ജീവനാംശമായി വാഗ്ദാനം ചെയ്തതായാണ് തമിഴ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ദീർഘകാലമായി നീളുന്ന നിയമനടപടികൾ ഒഴിവാക്കി പരസ്പര ധാരണയോടെ പ്രശ്നം പരിഹരിക്കാൻ വിജയ് താൽപ്പര്യപ്പെടുന്നുവെന്നും ഇതിനായി പലതവണ ചർച്ചകൾ നടന്നതായും വാർത്തകളുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, കുടുംബപരമായ വിഷയങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാകുന്നത് ഒഴിവാക്കാനും സ്വകാര്യത സംരക്ഷിക്കാനുമാണ് വിജയ് ഇത്തരമൊരു ഒത്തുതീർപ്പിന് ശ്രമിക്കുന്നത്.
എന്നാൽ ഈ തുക സംബന്ധിച്ചോ ഒത്തുതീർപ്പ് നിർദ്ദേശത്തോടോ സംഗീത അനുകൂലമായി പ്രതികരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത നൽകിയ ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി നിർദേശിച്ചിട്ടുണ്ട്.
1999-ൽ വിവാഹിതരായ ഇരുവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി അകന്നു കഴിയുകയാണ്. ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് തങ്ങൾക്കിടയിലെ അകൽച്ചയ്ക്ക് കാരണമെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.
നിലവിൽ മക്കൾ സംഗീതയ്ക്കൊപ്പമാണ് താമസിക്കുന്നത്. വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപന ചടങ്ങുകളിൽ നിന്നടക്കം കുടുംബം വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. ഏപ്രിൽ 20-ന് കോടതി കേസ് പരിഗണിക്കുമ്പോൾ മാത്രമേ വിവാഹമോചന ഹർജി പിൻവലിക്കുമോ അതോ ഒത്തുതീർപ്പിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
Vijay-Sangeetha divorce settlement nears

































