(moviemax.in) പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ജന്മനാടായ ഇറാനിലേക്ക് മടങ്ങിയാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് പ്രശസ്ത നടി എൽനാസ് നൗറുസി. 2022-ൽ ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ചതാണ് തനിക്കെതിരെയുള്ള ഭീഷണിക്ക് കാരണമെന്ന് താരം വ്യക്തമാക്കി. നിലവിലെ ഭരണകൂടം അധികാരത്തിൽ തുടരുന്നിടത്തോളം കാലം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനാവില്ലെന്നും എൽനാസ് പറഞ്ഞു. തന്റെ എതിർപ്പ് ഇറാൻ എന്ന രാജ്യത്തോടല്ല, മറിച്ച് അവിടുത്തെ ഭരണകൂടത്തോടാണെന്നും താരം കൂട്ടിച്ചേർത്തു.
“എനിക്ക് ഇറാനിൽ കാലുകുത്താൻ കഴിയില്ല. അങ്ങനെ ചെയ്താൽ അവർ എന്നെ കൊല്ലുമെന്ന് കരുതുന്നു. 2022ൽ നടന്ന ചില സംഭവങ്ങൾ കാരണമാണ് എനിക്ക് ഇറാനിലേക്ക് പോകാൻ കഴിയാത്തത്. അന്ന് അവർ മഹ്‌സ അമിനിയെ കൊന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ചായിരുന്നു അവരുടെ മരണം. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. ആ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി മാറി. അന്ന് ഞാൻ ഖമനേയിയെയും ഭരണകൂടത്തെയും എതിർത്ത് സംസാരിച്ചു", എന്ന് എൽനാസ് പറഞ്ഞു. ബോംബെ ടൈംസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
"ഞാൻ ടെഹ്‌റാനിലാണ് ജനിച്ചത്. എട്ട് വർഷം ഇറാനിൽ തന്നെയായിരുന്നു. എൻ്റെ മാതാപിതാക്കൾ ഒഴികെ, കുടുംബത്തിലെ പലരും ഇപ്പോഴും അവിടെ തന്നെയാണ് താമസം. അവിടുത്തെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. ഇറാൻ എന്ന രാജ്യവും ഭരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഇറാനിയൻ ജനതയിൽ ഭൂരിഭാഗവും ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. അവരുടെ വിശ്വാസങ്ങൾ ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ വിശ്വാസങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്", എന്നും എൽനാസ് പറയുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍ വന്‍വിജയം നേടിയ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് എല്‍നാസ്. ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച എല്‍നാസ് അന്ന് വർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അന്ന് എല്‍നാസ് പിന്തുണ അറിയിച്ചത്.
The fight is only with the regime - Elnas Norouzi against the Iranian regime
































