(moviemax.in) മലയാള സിനിമാസ്വാദകർക്കിടയിൽ തരംഗമായി മുന്നേറുകയാണ് കല്യാണി പ്രിയദർശന്റെ 'ലോക ചാപ്റ്റർ 1 ചന്ദ്ര'. ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബ് സിനിമയെന്ന നേട്ടം അടക്കം നേടി പ്രദർശനം തുടരുന്ന സിനിമയിലെ തീം സോങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. തീം സോങ്ങിനൊപ്പം അത് പാടിയ ഗായികയ്ക്ക് ആണ് പ്രശംസകൾ ഏറെ. 'ദാത്തേ നെറന്താളേ' എന്ന് തുടങ്ങുന്ന ഗാനം അലപിച്ചിരിക്കുന്നത് നൂറാൻ സഹോദരിമാരിൽ ഒരാളായ ജ്യോതി നൂറാൻ ആണ്.
പ്രമുഖയായ സൂഫി ഗായികയാണ് ജ്യോതി നൂറാൻ. ഇവരുടെ വ്യത്യസ്തമായ ആലാപന രീതി വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിതിനൊപ്പം ഒരുസമയത്ത് വലിയ ട്രോളുകൾക്കും കാരണമായി. സൂഫി ആലാപനത്തിനിടെയുള്ള ചില വീഡിയോകളുടെ കട്ടിങ്ങുകൾ എടുത്താണ് ട്രോളുകളും മീമുകളും ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. പാട്ടിനല്ല ഓവർ ആക്ഷൻ്റെ പേരിലായിരുന്നു കളിയാക്കലുകൾ ഏറെയും. മലയാളികളടക്കം ഇക്കൂട്ടത്തിലുണ്ട്. അന്ന് ട്രോളിയവരെ കൊണ്ടാണ് ജ്യോതി നൂറാൻ ഇപ്പോൾ കയ്യടിപ്പിച്ചിരിക്കുന്നത്. അതും ഒരു മലയാള സിനിമാ ഗാനത്തിലൂടെ എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരുകാലത്ത് പരിഹസിച്ചവർക്കിപ്പോൾ അവരുടെ പാട്ടിന്റെ വൈബ് അടക്കാനാകുന്നില്ലെന്ന് കുറിച്ചാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ വരുന്നത്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനമാണ് 'ദാത്തേ നെറന്താളേ'. ലോകയിൽ വൻ തരംഗമായി മാറിയതിനൊപ്പം തന്നെ തിയറ്ററുകളിൽ പ്രേക്ഷകരിൽ ആവേശം നിറയക്കാനും ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. 'തലയാട്ടി പാടി ഓളിയിട്ട് ഒരുപാട് ട്രോൾ കിട്ടിയ ജ്യോതി നൂറാൻ ഇപ്പോ തീ, നമ്മളെ ലെജന്റ് ജ്യോതിയെ മലയാളത്തിൽ എത്തിച്ച പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, ആളെ വേണ്ടത്ര പരിജയം ഇല്ലെന്ന് തോനുന്നു paon ki jutti, patkha guddi ഈ 2 പാട്ട് കേട്ടാൽ മതി പുള്ളിക്കരിയുടെ റേഞ്ച് മനസിലാക്കാൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും മലയാളത്തിൽ മാത്രമല്ല ജ്യോതി നൂറാന്റെ ആരാധകർക്കിടയിലെല്ലാം തന്നെ ഈ മലയാളം ഗാനം വൈറലായി കഴിഞ്ഞു.
സൂഫി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജ്യോതിയുടെയും സഹോദരി സുല്‍ത്താനയുടെയും ജനനം. ജീവിത പ്രയാസങ്ങൾക്കിടെ പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും ഇവർക്ക് അവസരം ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദരിദ്രത്തിന്റെ വക്കിലും പഞ്ചാബി സൂഫി ഗായികയായ മുത്തശ്ശി ബിബി നൂറാന്റെ പാട്ടായിരുന്നു ഇരുവരുടെയും ആശ്വാസവും പ്രതീക്ഷയും. ഹൈ പിച്ചില്‍ സൂഫി പാട്ടുകൾ ഇരുവരും പാടി. മക്കളുടെ കഴിവ് മനസിലാക്കിയ പിതാവ് ഗുല്‍ഷന്‍ മീര്‍ സംഗീത പരിശീലനത്തിന് സൗകര്യമൊരുക്കി. അവിടെ നിന്നായിരുന്നു നൂറാൻ സഹോദരിമാരുടെ തുടക്കം.
നാട്ടിൻ പ്രദേശത്തെ പരിപാടികളിൽ അവരുടെ ശബ്ദം മുഴങ്ങി കേട്ടു. 2007ൽ പഞ്ചാബി ചാനലായ MH1ലെ നിക്കി ആവാസ് പഞ്ചാബ് ദി എന്ന പരിപാടിയിൽ ജ്യോതി പങ്കെടുത്തു. ഇവിടെ പാടിയ പാട്ടുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രാദേശിക മേളകളിലും ദർഗകളിലും പിന്നീട് ടെലിവിഷനിലും കേട്ട അവരുടെ പാട്ടുകൾ ലോകം മുഴുവൻ കണ്ടു. ഒപ്പം പാടി. ആസ്വദിച്ചു. എംടിവി സൗണ്ട് ട്രിപ്പിൻ എന്ന ടാലന്റ് ഹണ്ട് പരമ്പരയിലൂടെ "തുങ് തുങ്" എന്ന ഗാനമാണ് ഇരുവരുടെയും ജീവിത്തതിൽ നാഴികകല്ലായി മാറിയത്. 2015ല്‍ അക്ഷയ് കുമാര്‍ ചിത്രം സിങ് ഈസ് ബ്ലിങ്ങിൽ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. ഹിന്ദിക്കും പഞ്ചാബിക്കുമൊപ്പം തമിഴിലും തെലുങ്കിലും ഇവരുടെ ശബ്ദം കേട്ടു. ഡി. ഇമ്മനും, തമനുമാണ് ഇരുവരുടെയും ശബ്ദം തെന്നിന്ത്യയിൽ അവതരിപ്പിച്ചത്. ഒടുവില്‍ മലയാളത്തിലുമെത്തി.
Jyothi Nooran's 'Date Neranthale' was a joke then, applauded today