മുംബൈ: വ്യവസായിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശിൽപ്പ ഷെട്ടിയുടെയും ഭർത്താവിന്റെയും യാത്രാ വിവരങ്ങൾ പൊലീസ് തേടുകയാണ്. സ്ഥാപനത്തിന്റെ ഓഡിറ്ററെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്.
2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നാണു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം. നിശ്ചിത സമയത്തിനുള്ളിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായും 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും കോത്താരി പറയുന്നു. എന്നാൽ ഇതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവച്ചു. എന്നാൽ ദീപക് കോത്താരിയുടെ ആരോപണങ്ങൾ ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും നിഷേധിച്ചു.
Lookout notice issued against actress Shilpa Shetty and husband Raj Kundra in financial fraud case