(moviemax.in)സംവിധായകനായ ബേസിൽ ജോസഫ്, പള്ളികളും സൺഡേ സ്കൂൾ പ്രസ്ഥാനങ്ങളും തൻ്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. തൻ്റെയുള്ളിലെ കലാകാരനെ വളർത്തുന്നതിൽ സൺഡേ സ്കൂളുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ മെത്രാപ്പോലീത്തയും സിനഡ് പ്രസിഡൻ്റുമായി തിരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വേണ്ടി മലബാർ ഭദ്രാസനം മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മുഖ്യ പ്രഭാഷകനായാണ് ബേസിൽ എത്തിയത്.
'സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രസംഗ മത്സരങ്ങളിലും സംഗീത മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ബത്തേരി പള്ളിയില്‍ ക്വയറില്‍ പാടാനും കീ ബോര്‍ഡ് വായിക്കാനും ഞാന്‍ സ്ഥിരമായി ഉണ്ടാകുമായിരുന്നു. സ്പിരിച്ച്വാലിറ്റിയ്ക്ക് അപ്പുറം എന്റെ ഉള്ളിലെ കലാകാരനെ വാര്‍ത്തെടുത്തത് പള്ളികളിലെ സണ്‍ഡേ സ്‌കൂളുകളാണ്. അത് ഏറെ അഭിമാനത്തോടെ ഞാന്‍ ഇപ്പോള്‍ പറയുകയാണ്.
കാതോലിക്ക ബാവയോടൊപ്പമുള്ള കുട്ടിക്കാലത്തെ അനുഭവം കൂടി എനിക്ക് പങ്കുവെക്കാനുണ്ട്. ഒരിക്കല്‍, അഖില മലങ്കര പ്രസംഗമത്സരത്തിന്റെ സബ് ജൂനിയര്‍ ലെവലില്‍ മത്സരിക്കാന്‍ പുത്തന്‍കുരിശിലേക്ക് പോയിരുന്നു. അന്ന് കാണാതെ പഠിച്ച് പറയുന്ന പ്രസംഗമായിരുന്നു. ആടിതിമര്‍ത്ത് പറഞ്ഞെങ്കിലും ഞാന്‍ തോറ്റുപോയി. സമ്മാനമൊന്നും കിട്ടിയില്ല.
ആ വിഷമത്തില്‍ ഇരിക്കുന്ന സമയത്ത് അഭിവന്ദ്യ പിതാവ് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. വയനാട്ടില്‍ നിന്നുള്ള ഒരു അച്ചന്റെ മകന്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ ആരോ അറിയിച്ചിരുന്നു. ഇത്തവണ സമ്മാനം ലഭിക്കാത്തത് സാരമാക്കേണ്ടെന്നും അടുത്ത തവണ ജയിക്കാമെന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.
അന്നത്തെ ഞാന്‍ ഇന്ന് കാണുന്ന ഞാനല്ല. ഞാന്‍ അന്ന് ആരുമല്ല. ആ ഒന്നുമല്ലാതിരുന്ന ആ കുട്ടിയോട് അദ്ദേഹം പുലര്‍ത്തിയ സമീപനം എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത്രയും കാലത്തിനപ്പുറവും ഞാന്‍ അക്കാര്യം ഓര്‍ത്തിരിക്കുന്നതില്‍ തന്നെ അത് വ്യക്തമാണല്ലോ,' ബേസില്‍ ജോസഫ് പറഞ്ഞു.
I was upset about not getting the prize, but his word was enough'; Basil Joseph opens his mind