(moviemax.in)ഹിന്ദുക്ഷേത്രത്തിൽ വെച്ച് പൂജാരിയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി മലേഷ്യൻ നടി. ഇന്ത്യൻ വംശജയായ നടി ലിഷാല്ലിനി കണാരന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത് . ക്വാലാംപൂരിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്നും അത് തനിക്ക് കനത്ത ഞെട്ടൽ സമ്മാനിച്ചുവെന്നും അവർ പറഞ്ഞു.
ജൂൺ 21ന് ക്ഷേത്രത്തിൽ പോയപ്പോഴാണ് ദുരനുഭവമുണ്ടായത്. എന്നും സന്ദർശിക്കുന്ന ക്ഷേത്രത്തിലാണ് എത്തിയത്. ഹിന്ദുക്ഷേത്രത്തിലെ ആചാരം പിന്തുടരാൻ എപ്പോഴും പൂജാരി സഹായിക്കാറുണ്ടായിരുന്നു. അന്ന് തിരക്കായതിനാൽ കുറേ നേരം കാത്തുനിന്നിട്ടാണ് തനിക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പോകാൻ സാധിച്ചത്. ഒടുവിൽ ക്ഷേത്രത്തിനുള്ളിൽ എത്തിയപ്പോൾ പൂജാരി തന്നെ ഓഫീസ് റൂമിലേക്ക് കൊണ്ടുപോയി.
അവിടെവെച്ച് ക്ഷേത്രത്തിലെ പുണ്യതീർഥത്തോടൊപ്പം മറ്റൊരു വസ്തുകൂടി ചേർത്ത് തന്റെ ദേഹത്ത് തളിച്ചു. പൊള്ളുന്ന അനുഭവമാണ് തനിക്ക് അപ്പോഴുണ്ടായത്. അതു പറഞ്ഞപ്പോൾ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന വസ്തു കൂടിയാണ് പുണ്യതീർഥത്തോടൊപ്പം ചേർത്തതെന്നാണ് പൂജാരി പറഞ്ഞത്.
പിന്നീട് തനിക്ക് പിന്നിലൂടെയെത്തി മോശമായി ശരീരത്തിൽ സ്പർശിച്ചു. എന്നിട്ട് തന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ് ഇതെന്ന് അറിയിച്ചു. ആഴ്ചയിൽ ഭാഗ്യവതിയായ ഒരാൾക്ക് മാത്രമാണ് താൻ ഈ രീതിയിൽ അനുഗ്രഹം നൽകുകയെന്നും പൂജാരി പറഞ്ഞു. തുടർന്ന് ഉടൻ തന്നെ താൻ ക്ഷേത്രത്തിൽ നിന്നും പുറത്തെത്തിയെന്നും പിന്നീട് വീട്ടുകാരുമായി ആലോചിച്ച് പരാതി നൽകുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ക്ഷേത്രം പൂജാരിക്കെതിരെ മുമ്പും ഇതുപോലത്തെ പരാതി ഉയർന്നുവെന്നും എന്നിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്നും നടി ആരോപിക്കുന്നുണ്ട്.
Content Highlight: Malaysian actress files complaint against temple priest for Sexual assault


































