(moviemax.in) ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് എസ്തര്‍ അനില്‍. യു.കെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് നടി. ലണ്ടനില്‍ പഠിക്കാന്‍ പോയ താന്‍ മൂന്നാഴ്ചയോളം ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് എസ്തര്‍ ഇപ്പോൾ. ലണ്ടനില്‍പോയി പഠിക്കണമെന്ന് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. ആഗ്രഹിച്ച കോഴ്‌സ് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും അതിനുവേണ്ടിവരുന്ന സാമ്പത്തിക ബാധ്യത ഓര്‍ത്തപ്പോള്‍ തനിക്ക് പറ്റില്ലെന്ന് തോന്നിയിരുന്നുവെന്നും നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ലണ്ടനും ഞാന്‍ പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്. മൂന്നാഴ്ച ഞാന്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തു. കുറച്ച് കട്ടിങ്ങും പരിപാടികളുമുണ്ടായിരുന്നു. മുറിച്ച് മുറിച്ച് എന്റെ കൈയ്യൊക്കെ മുറിയാന്‍ തുടങ്ങി. - എസ്തര്‍ പറഞ്ഞു. യുജി ചെയ്യാന്‍ ബോംബെയില്‍ പോയി. മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ ലണ്ടനില്‍ പോയി. ഇങ്ങനെ ഒരു ലൈഫ് ഇഷ്ടമാണ്. പക്ഷേ, അത് നാട്ടിലെ ശല്യംകൊണ്ടൊന്നുമല്ല. സിനിമയേക്കാള്‍ കൂടുതല്‍ മനസ് അക്കാദമിക്‌സിലാണ്', എസ്തര്‍ വ്യക്തമാക്കി.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെ അഹങ്കാരി എന്ന് വിളിച്ചിരുന്നതായും എസ്തര്‍ ഓര്‍ത്തു. 'മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലാലേട്ടന്റെ കൂടെ ഒരുനാള്‍ വരും എന്ന പടം ചെയ്യുന്നത്. അപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഞാന്‍ അപ്പോള്‍ വളരേ അഹങ്കാരിയാണെന്ന് കൂടെപ്പഠിച്ചവര്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നുണ്ട്. ആ പ്രായത്തില്‍ ചിലപ്പോള്‍ എന്തോ വലിയ സംഭവമാണെന്ന തോന്നല്‍ വന്നിട്ടുണ്ടാവാം.
പിന്നീട് ആ ചിന്ത പോയി. പടം വരും, പിന്നെ ഒരുപാട് പടങ്ങള്‍ പരാജയപ്പെടും. ചിലത് ആളുകള്‍ക്ക് ഇഷ്ടമാവും, ചില പടങ്ങള്‍ ഇഷ്ടമാവില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇപ്പോള്‍ സെലിബ്രിറ്റി സ്റ്റാറ്റസുമായി ഒട്ടും അറ്റാച്ഡ് അല്ല. അങ്ങനെ ഒരു സെലിബ്രിറ്റിയാണ് ഞാന്‍ എന്ന് വിചാരിക്കുന്നുമില്ല', എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
Esther Anil work restaurant London