നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു. നടന്റെ മരണത്തിന് പിന്നാലെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 27 ദിവസത്തോളം ബൈക്കുള ജയിലിൽ അടയ്ക്കുകയും ചെയ്തു.
സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപിച്ചായിരുന്നു റിയയെ ജയിലിൽ അടച്ചത്. ഇതിന് പിന്നാലെ വൻ തോതിലുള്ള സൈബർ ആക്രമണത്തിനും മാധ്യമവേട്ടയ്ക്കും റിയ ഇരയായി. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സിബിഐയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് റിയയുടെ അഭിഭാഷകൻ.
‘‘മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള അസത്യ പ്രചാരണങ്ങളാണ് നടന്നത്. പറയാനാവുന്നതിലും അധികം ബുദ്ധിമുട്ടിലൂടെയാണ് ഈ കാലമത്രയും റിയയും കുടുംബവും കടന്നുപോയത്. മനുഷ്യത്വരഹിതമായ സമീപനം നേരിടേണ്ടി വന്നപ്പോഴും നിശബ്ദത പാലിച്ചതിന് ആ കുടുംബം ആദരവ് അർഹിക്കുന്നു.’’ -റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ മാധ്യമങ്ങളോട് പറഞ്ഞു.
നീതി തേടുന്നവർക്ക് ഈ രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്നും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാൻ തയ്യാറായതിൽ സിബിഐയോട് നന്ദിയുണ്ടെന്നും സതീഷ് മനേഷിൻഡേ പറഞ്ഞു.
അതേസമയം തന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ സമയം നരകതുല്യമായിരുന്നുവെന്ന് റിയ മുൻപ് ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. "ആ സമയം, ജീവിതത്തിലെ ഏറ്റവും നരകതുല്യമായ അവസ്ഥയിലായിരുന്നു. സ്വർഗമോ നരകമോ എന്നത് നിങ്ങളുടെ തലയുടെ തിരഞ്ഞെടുപ്പാണ്. ഓരോ തവണയും സ്വർഗം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. യുദ്ധം മനസ്സിന്റേതാണ്, നിങ്ങളുടെ ഹൃദയത്തിൽ ശക്തിയും ആഗ്രഹവും ഉണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും മനസ്സിനോട് യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്യും." റിയ പറഞ്ഞു.
സുശാന്തിന്റെ മാനസികാരോഗ്യത്തേക്കുറിച്ചും റിയ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. "ഈ രാജ്യത്ത് മാനസികാരോഗ്യത്തെക്കുറിച്ച് ആർക്കും ഒന്നും മനസ്സിലായിട്ടില്ല എന്നതാണ് സത്യം. നമ്മൾ പുരോഗതി കൈവരിക്കുന്നു, യുവതലമുറ അതിനെക്കുറിച്ച് സംസാരിക്കുന്നു രാജ്യം പതുക്കെ മുന്നോട്ട് നീങ്ങുന്നു. എന്നാൽ പ്രശസ്തനായ ഒരാൾ മാനസികാരോഗ്യവുമായി മല്ലിടുമ്പോൾ, ആളുകൾക്ക് അത് മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു.
അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത് എന്താണ് എന്നതിന്റെ സത്യം എനിക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞില്ല, ഞാൻ അദ്ദേഹത്തിന്റെ മനസിൽ ഇല്ലാത്തതു കൊണ്ടായിരിക്കാം. പക്ഷേ മാനസികമായി അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടെന്ന സത്യം എനിക്കറിയാമായിരുന്നു. അവൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചുള്ള സത്യം എനിക്കറിയാമായിരുന്നു".- റിയ പറഞ്ഞു.
2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷത്തിനു ശേഷം പുറത്തുവന്ന റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
#rheachakraborty #lawyer #grateful #cbi #closing #sushant #death #case