(moviemax.in) തമിഴ് സിനിമയിലെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ലാവണ്യ ത്രിപാഠി. ഒരു സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും ഇതോടെ ആ പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ താൻ തീരുമാനിച്ചുവെന്നും ലാവണ്യ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ അണിയറപ്രവർത്തകർ തനിക്കെതിരെ നിയമനടപടി സ്വീകരിച്ചതായും താരം വെളിപ്പെടുത്തി.
തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന തരത്തിൽ അവർ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. ഇത്തരം സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ഒരു ദിവസം മുഴുവൻ വീട്ടിലിരുന്ന് കരയേണ്ടി വന്നുവെന്നും ലാവണ്യ കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷമാണ് നടി ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
"സിനിമാ കുടുംബ പശ്ചാത്തലം ഇല്ലാത്ത, സിംഗിള്‍ വുമണ്‍ എന്ന നിലയില്‍ പലപ്പോഴും സഹായത്തിന് ആരുമുണ്ടാകില്ല. ഞാന്‍ ചെയ്യാനിരുന്നൊരു തമിഴ് സിനിമയുണ്ട്. സംവിധായകന്റെ ഭാഗത്തു നിന്നും ശരിയല്ലാത്ത സമീപനമുണ്ടായി. ഞാന്‍ അസ്വസ്ഥയായി. അതിനാല്‍ ഞാന്‍ നോ പറഞ്ഞു. അതിന് ശേഷം എനിക്കെതിരെ അവര്‍ കേസ് കൊടുത്തു. എന്നെക്കുറിച്ച് പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകളും നല്‍കി അവര്‍. ഞാനിത് ആദ്യമായാണ് പറയുന്നത്." ലാവണ്യ പറയുന്നു.
"അന്ന് ആരോടും പറയുകയോ സഹായം തേടുകയോ ചെയ്തിരുന്നില്ല. പക്ഷെ ആ സമ്മര്‍ദ്ദം കാരണം ഒരു ദിവസം വീട്ടില്‍ വന്നിരുന്ന് കുറേ കരഞ്ഞു. പൊതുവെ ഞാന്‍ കരയാറില്ല. കുറേ കരഞ്ഞ ശേഷം എഴുന്നേറ്റ് ഒരു ചായയിട്ടു. കരയുന്നത് നല്ലതാണ്. കുഴപ്പമൊന്നുമില്ല. പക്ഷെ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് നമ്മളെ കരുത്തുള്ളവരാക്കും. ഞാന്‍ ആകെ ചെയ്തത് എനിക്ക് അയാളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ നോ പറയുക മാത്രമാണ്. അതിന് ശേഷവും അവര്‍ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്." ലാവണ്യ കൂട്ടിച്ചേർത്തു.
Lavanya Tripathi reveals her ordeal in Tamil cinema



























