(moviemax.in) വിവാദമായ 'കുഴികുത്തി കഞ്ഞി നൽകൽ' പ്രസ്താവനയിൽ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെയായിരുന്നു കൃഷ്ണകുമാർ പഴയ കാലത്തെ ഈ രീതിയെ കുറിച്ച് സംസാരിച്ചത്. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.
താൻ പറഞ്ഞ കാര്യങ്ങളെ ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ആ മനോഭാവത്തോടെയല്ല താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വീട്ടിൽ പണിക്ക് വന്നിരുന്ന വ്യക്തി നായർ സമുദായത്തിൽപ്പെട്ട ആളായിരുന്നുവെന്നും തന്നെ സംബന്ധിച്ച് അതൊക്കെ കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകൾ മാത്രമാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
"എനിക്കെതിരെ വന്ന വലിയൊരു വിഷയമാണ് കുഴി കുത്തി കഞ്ഞി കുടി. അതിനെ പല രീതിയിലെടുക്കാം. എന്താണ് സംഭവമെന്ന് എനിക്കറിയാം. ഞങ്ങള്‍ അന്ന് എറണാകുളത്ത് താമസിച്ച ഹോട്ടലില്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയപ്പോള്‍ അവിശ്വസനീയമായി, ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പഴഞ്ചോറ് കണ്ടു. കഴിച്ച് കഴിഞ്ഞ് റൂമിലെത്തി വ്‌ളോഗ് എടുക്കുമ്പോള്‍ പഴഞ്ചോറ് ഭയങ്കര ടേസ്റ്റ് ആയിരുന്നുവെന്ന് സിന്ധു പറഞ്ഞു.
അപ്പോള്‍ നിനക്ക് ഇതിന്റെ ശരിയായ ടേസ്റ്റ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പണ്ട് ഞങ്ങളുടെ വീട്ടില്‍ കൃഷി ചെയ്യാനും മറ്റും ആളുകള്‍ വരും. ചായ മാത്രം കുടിച്ചിട്ടാണ് വരിക. പതിനൊന്ന് മണിയാകുമ്പോള്‍ മതി ഭക്ഷണമെന്ന് പറയും. ഇന്ന് ഒരുപാട് പാത്രങ്ങളൊന്നുമില്ല. അന്നത്തെ രീതിയാണ് ഇലയില്‍ കഴിക്കുന്നത്. അത് മറഞ്ഞു പോകാതിരിക്കാന്‍ കുഴി കുത്തി അതിലിട്ട് കഴിക്കും. അതേക്കുറിച്ചാണ് പറഞ്ഞത്. ഓരോ കാലത്തും ഓരോ സംഭവങ്ങളുണ്ടാകും." കൃഷ്ണകുമാർ പറയുന്നു.
നമ്മളത് കാണുകയാണ്. അധ്വാനിച്ച് വന്നിട്ടാണ് കഴിക്കുന്നത്. അതിന് പ്രത്യേക സൗന്ദര്യമാണ്. അപ്പോള്‍ നമുക്കും ഇതുപോലെ കഴിക്കണമല്ലോ എന്ന് തോന്നും. നമ്മളും കഴിച്ച് നോക്കും. അസാമാന്യ ടേസ്റ്റാണ്. നരേറ്റീവ് ബില്‍ഡിങ് എന്ന് പറയും. ജാതി വ്യവസ്ഥയൊക്കെ അതിനകത്ത് കൊണ്ടു വന്നു. ഞങ്ങളുടെ അവിടെ പണിയെടുത്തിരുന്ന വ്യക്തിയുടെ പേര് കരുണാകരന്‍ നായര്‍ എന്നാണ്. അദ്ദേഹത്തിന്റെ കൊച്ചുമോന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതിലേക്ക് ജാതി ആംഗിള്‍ കൊണ്ടു വന്ന് നരേറ്റീവ് ഉണ്ടാക്കി.
എന്നെ സംബന്ധിച്ച് അതൊക്കെ ചെറുപ്രായത്തിലെ മനോഹരമായ ഓര്‍മകളാണ്. അതിനെ വേറൊരു ആംഗിള്‍ കൊടുത്തു. പക്ഷെ മുഴുവന്‍ വിഡിയോ കണ്ടവര്‍ക്ക് അറിയാം. എനിക്ക് അപ്പോള്‍ ഉളളിന്റെ ഉള്ളിലൊരു സന്തോഷം തോന്നി. ഇത് കട്ട് ചെയ്ത് ഇട്ട് ആര്‍ക്കെങ്കിലും പൈസയുണ്ടാക്കാന്‍ പറ്റുന്നുണ്ടല്ലോ. എന്നെ വിറ്റിട്ടാണെങ്കിലും നാല് പൈസയുണ്ടാക്കുന്നല്ലോ. സന്തോഷം." കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം
Krishnakumar responds to 'Kuzikuthi Kanji' controversy; 'Those are all beautiful childhood memories'

































