---
title: "#Nayanthara | ഷൂട്ടിം​ഗ് സെറ്റിലെ നിബന്ധനകൾ, ഈഗോ കാരണം ഭൂരിഭാ​ഗം സീനും ഒഴിവാക്കി, ചെലവ് നോക്കിയത് പ്രൊഡ്യൂസർ; നയൻതാരയെ വലച്ച 2024"
english_title: "#Conditions #shooting #set #most #scenes #omitted #due #ego #producer #looked #children #expenses #Allegations #against #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/255033/conditions-shooting-set-most-scenes-omitted-due-ego-producer-looked-children-expenses-allegations-against-nayanthara"
published_at: "2024-12-09T17:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756dbb27e706_nayanthara.jpg"
keywords: []
---

# #Nayanthara | ഷൂട്ടിം​ഗ് സെറ്റിലെ നിബന്ധനകൾ, ഈഗോ കാരണം ഭൂരിഭാ​ഗം സീനും ഒഴിവാക്കി, ചെലവ് നോക്കിയത് പ്രൊഡ്യൂസർ; നയൻതാരയെ വലച്ച 2024

> **Lead Summary:** ** **കരിയറിലും ജീവിതത്തിലും മറക്കാൻ പറ്റാത്ത വർഷമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് 2024. വിവാദങ്ങൾ, സൈബർ ആക്രമണം, ഫിലിം ജേർണലിസ്റ്റുകളുടെ ആരോപണം തുടങ്ങി പല വിഷയങ്ങൾ നയൻതാരയ്ക്ക് നേരിടേണ്ടി വന്നു.

## Article Content

** **കരിയറിലും ജീവിതത്തിലും മറക്കാൻ പറ്റാത്ത വർഷമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് 2024. വിവാദങ്ങൾ, സൈബർ ആക്രമണം, ഫിലിം ജേർണലിസ്റ്റുകളുടെ ആരോപണം തുടങ്ങി പല വിഷയങ്ങൾ നയൻതാരയ്ക്ക് നേരിടേണ്ടി വന്നു.

ധനുഷുമായുണ്ടായ പ്രശ്നമാണ് അവസാനത്തേത്. എന്നാൽ അതിന് മുമ്പ് താര റാണിയുടെ ചില കടുംപിടുത്തങ്ങളിൽ സിനിമാ ലോകം അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.0

വലിയ ഹിറ്റുകൾ കരിയറിൽ ഈ വർഷം ഇല്ലാത്തതിനാൽ വിമർശനത്തിന് ആക്കം കൂടി.

കരിയറിനൊപ്പം കുടുംബ ജീവിതവും ബാലൻസ് ചെയ്ത് മാതൃകാപരമായ ആശയങ്ങളുള്ള സിനിമകൾ ചെയ്ത് മുന്നോട്ട് പോകാനാണ് നയൻതാര ഈ വർഷം തീരുമാനിച്ചത്.

എന്നാൽ 2024 ലെ പോലെ അടുത്ത കാലത്തൊന്നും നയൻതാരയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിട്ടില്ല. താരത്തിന്റെ ഖ്യാതികൾക്ക് നേരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ വന്നു.

 മുൻ വർഷങ്ങളിൽ പരാമവധി സിനിമ കഴിഞ്ഞാൽ ലൈം ലെെറ്റിൽ നിന്നും മാറി നിൽക്കുന്ന ആളായിരുന്നു നയൻതാര. എന്നാൽ 2024 ൽ ഈ രീതിക്ക് മാറ്റം വന്നു. സോഷ്യൽ മീഡിയയിൽ നടി സജീവമായി. ഇതിന് പിന്നിൽ കൃത്യമായ ബിസിനസ് ലക്ഷ്യങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തന്റെ സ്കിൻ കെയർ ബ്രാൻഡിന് നയൻതാര തുടക്കം കുറിച്ചത്. ഈ വർഷം ഈ പ്രൊഡക്ടിന്റെ മാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട് നടി സോഷ്യൽ മീഡിയയിലും ഇവന്റുകളിലും സജീവമായെത്തി. ഇത് സിനിമാ ലോകത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് വരില്ലെന്ന് ശാഠ്യമുള്ള നടിയാണ് നയൻതാര.

ജവാൻ സിനിമയുടെ ഒറ്റ ഇവന്റിൽ പോലും താരം പങ്കെ‌ടുത്തിരുന്നില്ല. എന്നാൽ സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തിയല്ലോ എന്ന് പലരും ചൂണ്ടിക്കാട്ടി. പിന്നാലെ നയൻതാരയ്ക്ക് ഷൂട്ടിം​ഗ് സെറ്റിലുള്ള നിബന്ധനകളും ചർച്ചയായി.

9 മണിക്ക് വന്ന് ആറ് മണിക്ക് ഷൂട്ട് തീർത്ത് മടങ്ങുന്നതാണ് നയൻതാരയുടെ രീതി. എന്നാൽ മക്കളായ ശേഷം ഈ സമയത്തിൽ വീണ്ടും മാറ്റം വന്നെന്നും ലൊക്കേഷനിലേക്ക് കൂടുതൽ ദൂരമുണ്ടെങ്കിൽ നടി അധികം പ്രതിഫലം ആവശ്യപ്പെടുമെന്നും ഫിലിം ജേർണലിസ്റ്റ് അനന്തൻ ആരോപിച്ചു.

സെറ്റിൽ മക്കളുടെ ആയമാരുടെ ചെലവും താമസ സൗകര്യവുമെല്ലാം നയൻതാരയല്ല നോക്കുന്നത്, പ്രൊഡ്യൂസർമാരാണെന്നും അന്തനൻ വാദിച്ചു. ഇത് വലിയ തോതിൽ ചർച്ചയായി.

പിന്നീട് ഇതേ ഫിലിം ജേർണലിസ്റ്റ് മറ്റൊരു വലിയ ആരോപണവും നടിക്ക് നേരെ ഉന്നയിച്ചു. താൽക്കാലികമായി താമസിച്ചിരുന്ന അപാർട്മെന്റിലെ അയൽവാസികളുമായി നയൻതാരയ്ക്ക് പ്രശ്നമുണ്ടെന്നും കുട്ടികളെ ആരും ശല്യപ്പെടുത്തരുതെന്ന് വാശി പിടിക്കുന്ന നയൻതാര അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെട്ടെന്നും ഇയാൾ പറഞ്ഞു.

ആരോപണം വലിയ ചർച്ചയായെങ്കിലും നയൻതാര ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇതിനിടെ നയൻതാരയുടെ ഈ​ഗോ പ്രശ്നങ്ങളും ചർച്ചയായി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് നയൻതാരയുടെ പേരെടുത്ത് പറയാതെ നടിയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു.

നേരത്തെയും മംമ്ത ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ നയൻതാരയുടെ പ്രതിഛായ മോശമായിരിക്കെ ഈ അഭിമുഖം വലിയ ചർച്ചയായി.

കുസേലൻ എന്ന സിനിമയിലെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ താനെത്തിയപ്പോൾ നായിക നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി ഷൂട്ടിനെത്താതായതോടെ തന്റെ സീനുകളിൽ ഭൂരിഭാ​ഗവും ഒഴിവാക്കിയെന്നുമാണ് മംമ്ത വെളിപ്പെടുത്തിയത്.

ഈ​ഗോ പ്രശ്നമുള്ളയാൾ, ദേഷ്യക്കാരി, സ്വന്തം പണത്തിന് മാത്രം വില നൽകുന്നയാൾ എന്നിങ്ങനെ കുറ്റപ്പെടുത്തലുകൾ വന്ന് കൊണ്ടിരിക്കെയാണ് നയൻ‌താര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ​ഡോക്യുമെന്ററി ഇറങ്ങിയത്.

തീർത്തും അനുചിതമായ സമയത്താണ് ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ധനുഷിനെതിരെ നടി പരസ്യമായി രം​ഗത്തെത്തിയതും ഈ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ്.

നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ‌ ഉപയോ​ഗിച്ചതിന് സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രം​ഗത്ത് മൂന്ന് പേജുള്ള കത്ത് നടനെതിരെ പുറത്ത് വിട്ടത്.

ഇതിന്റെ പേരിൽ ധനുഷ് ആരാധകർ കടുത്ത സൈബർ ആക്രമണം നയൻതാരയ്ക്കെതിരെ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/255033/conditions-shooting-set-most-scenes-omitted-due-ego-producer-looked-children-expenses-allegations-against-nayanthara)