നാം കണ്ടു പരിചയിച്ച ഗ്യാങ്സ്റ്റർ സിനിമകളിലേതുപോലെ ഒരു നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന്റെ ‘ക്ലീഷേ’ വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയല്ല വിക്രംവേദ. മറിച്ച്, മികച്ച കഥയുടെയും അതിൽനിന്നും രൂപപ്പെടുത്തിയെടുത്ത ഭദ്രമായൊരു തിരക്കഥയുടെയും കെട്ടുറപ്പിൽ പണിതുയർത്തിയ അത്യുഗ്രൻ ത്രില്ലർ; അതാണീ ചിത്രം.
എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി റിമേക്കിൽ നിന്നും ഹൃത്വിക് റോഷൻ പുറത്ത് പോയി. കഥാപാത്രവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തെ തുടർന്നാണ് ഹൃത്വിക് പുറത്ത് പോയതെന്ന് നടനോടടുത്ത വൃത്തങ്ങൾ പറയുന്നു. ഹൃത്വിക് സമ്മതം അറിയിച്ചതിനെ തുടർന്ന് അണിയറ പ്രവർത്തകർ ചിത്രവുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സിനിമയുടെ ജോലികൾ മുടങ്ങി. മറ്റു സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കേണ്ടതിനാൽ ഹൃത്വിക് പിൻമാറുകയായിരുന്നു.
ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കാനിരുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമിർ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമിറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്കർ ജോടിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.
2017 ൽ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്ത് നിർമിച്ച് തമിഴ് നിയോ - നോയർ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് വിക്രം വേദാ. ആർ. മാധവൻ, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്.
നായകൻ- വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്സ് ഓഫീസിലെ തകർപ്പൻ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി.
Content Highlight: Hrithik Roshan leaves Vikram Veda

































