ചെന്നൈയിൽ സിനിമാ നിർമാതാവ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസിൽ ജോലിക്കെത്തുന്നത്.
പരിചയപ്പെട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇയാൾ വിവാഹാഭ്യർഥന നടത്തി. എന്നാൽ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാൾ ഭീഷണിപ്പെടുത്താനും തുടങ്ങി.
ഒരു ദിവസം ഓഫീസിൽ നടന്ന ഒരു പാർട്ടിയിൽ വെച്ച് ഇയാൾ യുവതിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. യുവതി ബോധരഹിതയായതോടെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു.
ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി തുടർന്നും ഇയാൾ പീഡിപ്പിച്ചു. ഒടുവിൽ യുവതി ഗർഭിണിയായി. ഇതിൽ അപകടം മണത്ത യുവാവ് വൈറ്റമിൻ ഗുളികയെന്ന വ്യാജേന യുവതിക്ക് ഗർഭിച്ഛിദ്രത്തിനുള്ള ഗുളിക നൽകി.
സംഭവം പുറത്തറിഞ്ഞാൽ യുവതിയെ കൊല്ലുമെന്നായിരുന്നു പിന്നീടുള്ള ഭീഷണി. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അംബാട്ടൂർ ഓൾ വിമൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ വാങ്ങിയതായും പൊലീസ് പറയുന്നു .
#filmproducer #chennai #arrested #raping #woman