ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ പുതിയ വീഡിയോ ആല്‍ബത്തിനെതിരെ എതിര്‍പ്പുമായി മഥുരയിലെ പുരോഹിതന്മാര്‍. ''മധുബൻ മേ രാധിക നാച്ചേ'' എന്ന സണ്ണിയുടെ പുതിയ ആല്‍ബത്തിലെ നൃത്തരംഗങ്ങള്‍ അശ്ലീല ചുവയുള്ളതാണെന്നും ആല്‍ബം നിരോധിക്കണമെന്നും മഥുരയിലെ പുരോഹിതന്മാര്‍ ആവശ്യപ്പെട്ടു.
1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണിന്‍റെ പുതിയ ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പുരോഹിതിനായ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു.
അശ്ലീല ചുവയുള്ള നൃത്തം മതവികാരം ഹനിക്കുന്നതാണ്. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാതെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അപമാനകരമായ രീതിയിൽ ഗാനം അവതരിപ്പിച്ചതിലൂടെ സണ്ണി ലിയോൺ ബ്രിജ്ഭൂമിയുടെ അന്തസ്സ് കെടുത്തിയതായി അഖില ഭാരതീയ തീർത്ഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പതക്കും പ്രതികരിച്ചു.
കഴിഞ്ഞ ബുധനാഴ്ച സരേഗമ മ്യൂസിക് ആണ് മധുബൻ എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ ഗാനത്തില്‍ സണ്ണി ലിയോണ്‍ ആണ് അഭിനയിച്ചിരിക്കുന്നത്.
Content Highlight: Sunny Leone will not be allowed to stay in India; Priests in opposition

































