(moviemax.in) വർഗ്ഗീയ പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ ബി.ജെ.പി എം.എൽ.എ രാജാ സിംഗ് നയൻതാരയുടെ തമിഴ് ചിത്രം അന്നപൂരണി നിർമ്മിച്ച സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത്. ചിത്രം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം.
ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നും ഇദ്ദേഹം നിർദ്ദേശിച്ചു. അന്നപൂർണി സംവിധായകൻ നിലേഷ് കൃഷ്ണയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഹിന്ദുവിരുദ്ധ സിനിമകൾക്ക് മാറ്റമുണ്ടാകില്ലെന്ന് തെലങ്കാനയിലെ ഗോഷാമഹൽ നിയമസഭാംഗമായ രാജ സിംഗ് പറഞ്ഞു.
അതേ സമയം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് എടുത്തു. നെറ്റ് ഫ്ലിക്സിലെ അന്ന പൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്.
സിനിമയ്ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ 'അന്നപൂരണി' നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു. ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെൻറ് ആർട്സും ചേർന്നാണ്.
അന്നപൂരണി മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിൽ പരാതിയെത്തിയിരുന്നു. മുംബൈ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് ഹിന്ദു ഐടി സെൽ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൻറെ തിയറ്റർ റിലീസ് ഡിസംബർ 1 ന് ആയിരുന്നു.
തിയറ്ററിൽ കാര്യമായി ശ്രദ്ധ നേടാതിരുന്ന ചിത്രത്തിൻറെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 29 ന് ആയിരുന്നു. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി ചില കോണുകളിൽ നിന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ആരംഭിച്ചിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി എത്തിയത്.
ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാൽ സസ്യേതര ഭക്ഷണം പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ.
ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്.
Content Highlight: #company #made #Annapurni #banned #director #arrested #BJP

































