ബോളിവുഡിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് ദലീപ് താഹില്‍. നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ നിറ സാന്നിധ്യമായി തുടരുന്ന അദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതൽ തിളങ്ങിയത്. എന്നാൽ മാധ്യമങ്ങളിൽ നിന്നെല്ലാം അകലം പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ദലീപ്. എങ്കിലും ചില വിവാദങ്ങൾ നടന്റെ പേരിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നടി ജയപ്രദയുമായി ബന്ധപ്പെട്ടത്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ദലീപ് നടി ജയപ്രദയോട് മോശമായി പെരുമാറിയെന്നും തുടർന്ന് നടി അദ്ദേഹത്തിന്റെ കരണത്തടിച്ചു എന്നുമാണ് ആരോപണം. ഭാഗ്യരാജിന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ആഖ്രി രാസ്ത എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം . ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ദലീപിന് നിയന്ത്രണം നഷ്ടമായെന്നും ഇതോടെ ജയപ്രദ താരത്തെ കരണത്തടിച്ചു എന്നുമാണ് കഥകൾ.
എന്നാൽ ഇപ്പോഴിതാ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറയുകയാണ് ദലീപ് താഹില്‍. താൻ ഒരിക്കലും ജയപ്രദയുമായി സ്ക്രീൻ പങ്കിട്ടിട്ടില്ലെന്നും അത്തരമൊരു രംഗം അഭിനയിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും കിംവദന്തികൾ ആണെന്നും ദലീപ് പറഞ്ഞു. ആദ്യം റിപ്പോർട്ടുകൾ വായിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ജയപ്രദാജിയെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ആ സിനിമ ഏതാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ അവർക്കൊപ്പം ഒരു സിനിമയും ചെയ്തിട്ടില്ല ദലിപ് പറഞ്ഞു.
സ്ത്രീകൾക്ക് വേണ്ടിയും സിനിമയിലെ സ്ത്രീ അഭിനേതാക്കൾക്കുവേണ്ടിയും എപ്പോഴും അനുകൂല നിലപാടുകളാണ് താൻ സ്വീകരിക്കാറുള്ളതെന്നും ദലിപ് താഹിൽ പറഞ്ഞു. ഞാൻ എപ്പോഴും മാന്യമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിൽ വിശ്വസിക്കുന്നു. അതിരു കടക്കുന്ന സാഹചര്യങ്ങളിൽ ആ സിനിമ ഉപേക്ഷിക്കാനും ഞാൻ തയ്യാറാണ് ദലിപ് കൂട്ടിച്ചേർത്തു. അതേസമയം ഇന്നും അഭിനയത്തിൽ സജീവമാണ് ദലീപ്. സൈലേഷ് കൊളാനു സംവിധാനം ചെയ്ത ആക്ഷൻ സസ്‌പെൻസ്-ത്രില്ലറായ ഹിറ്റ്: ദ ഫസ്റ്റ് കേസ് എന്ന ചിത്രത്തിലാണ് ദലിപ് താഹിൽ അവസാനമായി അഭിനയിച്ചത്.
Content Highlight: #DalipTahil #lost control #doing #intimate #scene#jayapradha #beatenup #Dalip Tahil
































