ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവവിദ്യാർഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.
ഫലസ്തീന്റെ നിലനിൽപും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികൾ രചിച്ച സഖൗത്ത് അന്തർ ദേശീയ, ദേശീയ എക്സിബിഷനുകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
ഫലസ്തീനിയൻ സ്വത്വവും അസ്തിത്വവും ആഴത്തിൽ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ദൃശ്യവത്കരിച്ചത്. അൽ അഖ്സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള ഫലസ്തീനി സാംസ്കാരിക പൈതൃകങ്ങൾ രചനകളിൽ പ്രതിഫലിച്ചു.
2021ൽ, "മൈ ചിൽഡ്രൻ ഇൻ ക്വാറന്റൈൻ" എന്ന പേരിൽ ഒരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങൾക്ക് കരുത്ത് നൽകാനുമുള്ള പ്രാർഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സഖൗത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നത്.
Content Highlight: #hebazagout #palestine #artist #killed #israeli #airstrike #gaza
































