മുതിര്‍ന്ന ബോളിവുഡ് താരം വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ ആണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകിയിരിക്കുന്നത് . 1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‍മാൻ ജനിച്ചത് . തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം.
ഒപ്പം സിഐഡി എന്ന ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് മുന്‍പ് മറ്റൊരു തെലുങ്ക് ചിത്രത്തിലും രണ്ട് തമിഴ് ചിത്രങ്ങളിലും വഹീദ അഭിനയിച്ചു. പ്യാസ, കാഗസ് കെ ഫൂല്‍, ചൌധവി കാ ചാന്ത്, സാഹെബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങിയവയാണ് വഹീദ റഹ്‍മാന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 1971 ല്‍ പുറത്തിറങ്ങിയ രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ദേശീയ പുരസ്കാരവും വഹീദയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഫിലിംഫെയര്‍ അവാര്‍ഡ്, ചിക്കാഗോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1972 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 2020 ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ രാഷ്ട്രീയ കിഷോര്‍ കുമാര്‍ സമ്മാന്‍ ലഭിച്ചു. 1972 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2021 ല്‍ പുറത്തെത്തിയ സ്കേറ്റര്‍ ഗിരിയാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം.
Content Highlight: #DadasahebPhalke #award #Bollywood #star #WaheedaRehman
































