(moviemax.in ) ബോളിവുഡ് നടി കങ്കണ രണാവത് വഞ്ചിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ്. കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിനെച്ചൊല്ലിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മായങ്ക് മധൂർ എന്ന നേതാവാണ് ആരോപണവുമായി രംഗത്തുവന്നത്.
തേജസ് സിനിമക്കുവേണ്ടി തന്നെ ഉപയോഗപ്പെടുത്തിയശേഷം വാഗ്ദാനങ്ങൾ പാലിക്കാതെ നടി ഒഴിവാക്കി എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തേജസ് എന്ന ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് കങ്കണ വാഗ്ദാനം ചെയ്തിരുന്നതായി മധുർ അവകാശപ്പെട്ടു.
ഇതിന് പകരമായി തന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ നടി ഉപയോഗിച്ചതായും ഇയാൾ ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാൻ താൻ കങ്കണയെ സഹായിച്ചതായും മധുർ പറഞ്ഞു.
രാജ്‌നാഥ് സിങ്ങുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച താൻ സംഘടിപ്പിച്ച് നൽകിയിരുന്നു. എയർഫോഴ്‌സ് ബേസിൽ ‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ കങ്കണയെ സഹായിച്ചത് താനാണെന്നും ഇയാൾ പറയുന്നു.
ഇതിനെല്ലാം പകരമായി സിനിമയിൽ ഒരു വേഷം അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം നടി പാലിച്ചില്ലെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. കങ്കണ നായികയാകുന്ന ‘തേജസ്’ ഒക്ടോബർ 20ന് റിലീസ് ചെയ്യും.
എയർഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണ ഇന്ദിരാഗാന്ധിയായി എത്തുന്ന ‘എമർജൻസി’ എന്ന ചിത്രവും വൈകാതെ പ്രദർശനത്തിനെത്താനുണ്ട്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം കൂടിയാണ് ഇത്.
മണികർണിക ഫിലിംസിന്റെ ബാനറിൽ നടിയും രേണു പിറ്റിയും ചേർന്നാണ് ‘എമർജൻസി’ നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
Content Highlight: #KanganaRanaut #BJPleader #complained #Bollywood #actress #KanganaRanaut #cheated

































