ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. താന്‍ അഭിനയിക്കുന്ന സിനിമയും രംഗവും നന്നാക്കാന്‍ എന്ത് വലിയ റിസ്‌ക് ഏറ്റെടുക്കാനും ആമിര്‍ ഖാന്‍ തയ്യാറാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി എല്ലാക്കാലത്തും ഉണ്ട് താനും. ആമിര്‍ ഖാന്റെ സിനിമയോടുളള പാഷനും ആത്മസര്‍പ്പണവുമൊക്കെ ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ട്.
ആമിര്‍ ഖാന്‍ നായകനായ 1998 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗുലാം. വന്‍ വിജയമായിരുന്നു ഗുലാം. ചിത്രത്തിലെ ആത്തി ക്യാ ഖണ്ഡാല എന്ന പാട്ട് സിനിമയിറങ്ങും മുമ്പ് തന്നെ സൂപ്പര്‍ ഹിറ്റായി മാറി. ചിത്രത്തിലെ ആമിര്‍ ഖാന്റെ ആക്ഷന്‍ രംഗങ്ങളും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ചീറിപ്പായുന്ന ട്രെയിനിന്റെ മുന്നില്‍ നിന്നും ചാടി രക്ഷപ്പെടുന്ന ആമിറിന്റെ രംഗം ഏറെ ചര്‍ച്ചയായി മാറിയ ഒന്നാണ്.
പ്രേക്ഷകര്‍ ശ്വാസം മുറുകെ പിടിച്ചാണ് അന്ന് ഈ രംഗം കണ്ടത്. ഇന്നത്തേത് പോലെ സാങ്കേതിക വിദ്യകളോ വിഎഫ്എക്‌സോ ഇല്ലാതിരുന്ന കാലത്താണ് ആമിര്‍ ആ രംഗം ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ രംഗത്തെക്കുറിച്ച് ആമിര്‍ നടത്തിയ തുറന്ന് പറച്ചില്‍ ആരാധകരെ ഇപ്പോൾ അമ്പരപ്പിക്കുകയാണ്.
താന്‍ ആ രംഗം അഭിനയിക്കുമ്പോൾ ട്രെയിന്‍ ഇടിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടത് അവസാന നിമിഷമാണെന്നുമാണ് ആമിര്‍ പറയുന്നു . എന്റെ ഫ്രണ്ട് ആംഗിള്‍ ട്രെയിനിനൊപ്പം തന്നെ ചിത്രീകരിച്ചതാണ്. അന്ന് അത് മനസിലായില്ല. പക്ഷെ പിന്നീട് എഡിറ്റിംഗ് റൂമില്‍ വച്ച് കണ്ടപ്പോഴാണ് ഞാന്‍ ട്രെയിന്‍ ഇടിക്കാതെ രക്ഷപ്പെട്ടത് 1.2 സെക്കന്റിലാണ് എന്ന് മനസിലായത് . ആ രംഗം മൂന്ന് ടേക്കിലാണ് ആമിര്‍ ഖാന്‍ തീര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ഭട്ടും ആമിറിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ''എനിക്ക് വല്ലാതെ പേടിയായി. അവന്‍ ഒരു സെക്കന്റ് വൈകിയാല്‍ ട്രെയിന്‍ അവനെ ചതച്ചരയ്ക്കുമായിരുന്നു. . ദൈവകൃപയാല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഇന്ന് ആമിര്‍ മരിച്ചിട്ടുണ്ടാകും'' എന്നാണ് അദ്ദേഹം പറഞ്ഞത്.അതേസമയം കരിയറില്‍ തിരിച്ചടികളിലൂടെയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്.
ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. ഇതോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. ഈയ്യടുത്താണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നത്. ആമിറിന്റെ മകള്‍ ഐറ ഖാന്റെ വിവാഹം കഴിഞ്ഞതും ഈയ്യടുത്തായിരുന്നു. താരത്തിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: escaped in 1.2 seconds, otherwise he would have been crushed to death by the train; Aamir Khan said openly

































