---
title: "കേരള സാരിയുടുത്ത് ഞാൻ പൂളിൽ ഇറങ്ങണമായിരുന്നോ? എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്; ലെച്ചു"
english_title: "Now, Lechu opens up about her Bigg Boss journey, illness and the nasty comments she faced."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117648/now-lechu-opens-up-about-her-bigg-boss-journey-illness-and-the-nasty-comments-she-faced"
published_at: "2023-05-28T11:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472eafb453c0_lechu.jpg"
keywords: []
---

# കേരള സാരിയുടുത്ത് ഞാൻ പൂളിൽ ഇറങ്ങണമായിരുന്നോ? എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്; ലെച്ചു

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലെച്ചു എന്ന ഐശ്വര്യ സുരേഷ്. ഇപ്പോഴിതാ, തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും അസുഖത്തെ കുറിച്ചും നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് ലെച്ചു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

## Article Content

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലെച്ചു എന്ന ഐശ്വര്യ സുരേഷ്. ഇപ്പോഴിതാ, തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും അസുഖത്തെ കുറിച്ചും നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് ലെച്ചു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ആർത്തവ സംബന്ധമായ പ്രശ്നങ്ങളും ഛർദ്ദിയും കാരണമാണ് ലെച്ചു ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത്. ആരോഗ്യം വീണ്ടെടുത്തെങ്കിലും ഇപ്പോഴും ചികിത്സയിൽ തന്നെയാണെന്ന് ലെച്ചു പറഞ്ഞു. 'എന്റെ യോനിയിൽ നീർവീക്കം ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികളൊക്കെ ആരോഗ്യത്തെ ബാധിച്ചു.

ഛർദ്ദി മാറാതെ വന്നതോടെ, ശരീരം തളർന്നു, ഞാനും തളർന്നു. ആരോഗ്യം അത്ര മോശമായപ്പോൾ എനിക്ക് പോകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അത്രയും മോശമായിരുന്നു അവസ്ഥ. എനിക്ക് മാസത്തിൽ മൂന്ന് തവണ ആർത്തവം വന്നു. അത് കാരണമുള്ള ബുദ്ധിമുട്ടുകളും മൂഡ് സ്വിങ്‌സും', 'എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേനെ.

ഞാൻ എനിക്ക് ലഭിച്ച പ്ലാറ്റ്ഫോമിനെ ബഹുമാനിച്ചു, അതിനാൽ ഞാനൊന്നും ചെയ്തില്ല. എനിക്ക് വിട്ടുകൊടുക്കണം എന്നുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലുത് ഞാൻ നേരിട്ടിട്ടുണ്ട്', ലെച്ചു പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ വസ്ത്രധാരണത്തിന്റെ പേരിൽ ഹൗസിന് പുറത്തുണ്ടായ ചർച്ചകളെ കുറിച്ചും ലെച്ചു സംസാരിച്ചു. 'മലയാളികളുടെ സാധാരണ ജീവിത ശൈലിയിൽ നിന്ന് വ്യത്യസ്‍തമാണ് എന്റെ ജീവിത ശൈലി.

അതുകൊണ്ട് എന്റെ വസ്ത്രധാരണ രീതി പരമ്പരാഗത ശൈലിക്ക് ചേരുന്നതാകില്ല. അതാണ് ഞാൻ. ഷോയ്ക്ക് വേണ്ടി ഞാൻ അതിലൊരു മാറ്റവും വരുത്തിയിട്ടില്ല. എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. എന്റെ മൂഡിനനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്' . 'എനിക്ക് എന്നെത്തന്നെ അൽപ്പം സെക്സിയായി കാണണമെങ്കിൽ, ഞാൻ ചർമ്മം കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. ഞാൻ എന്റെ മുലക്കണ്ണുകളോ യോനി ഭാഗമോ ഒന്നും കാണിച്ചിട്ടില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്.

ചില സ്ഥലങ്ങളിൽ ഇതൊന്നും പ്രശ്‌നമല്ല, പക്ഷേ നമ്മുടെ സമൂഹത്തിൽ പ്രശ്‌നമാണ് എന്നാണെങ്കിൽ അത് നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്. ഞാൻ കേരള സാരിയോ ഫോർമൽ സ്യൂട്ടോ ധരിച്ച് സ്വിമിങ് പൂളിൽ ഇറങ്ങണമെന്നാണോ? എനിക്കവിടെ നീന്തൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നു', ലെച്ചു വ്യക്തമാക്കി. അതേസമയം, മുൻപ് മിക്ക മത്സരാർത്ഥികൾക്കും നേരിടേണ്ടി വന്നത് പോലുള്ള സൈബർ ആക്രമണം ലെച്ചുവിന് നേരെയും ഉണ്ടായിരുന്നു.

തനിക്കെതിരെ വന്ന കമന്റുകൾ പലതും ഏറെ വേദനിപ്പിച്ചെന്നാണ് ലെച്ചു പറയുന്നത്. സ്ലട്ട് ഷേമിംഗ് നടത്തി. ജീവിതകഥ തുറന്ന് പറഞ്ഞത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു, പങ്കാളിയുടെ പ്രായത്തെ കളിയാക്കി, അങ്ങനെ പല വിധത്തിലുള്ള മോശം കമന്റുകൾ നേരിടേണ്ടി വന്നെന്ന് ലെച്ചു പറയുന്നു.

ഈ സമൂഹം എത്ര വൃത്തികെട്ടതാണെന്ന് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും തനിക്ക് വന്ന മെസേജുകളിൽ നിന്നും മനസിലായെന്നും താരം പറയുന്നു. അതെല്ലാം കണ്ട് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷേ അതിനെയെല്ലാം മറികടക്കാൻ തന്റെ പങ്കാളി വളരെയധികം സഹായിച്ചു.

സ്വന്തം പേര് പോലുമില്ലാതെ വന്ന് ഓരോന്ന് പറയുന്നവരുടെ കമന്റുകൾ കണ്ട് അസ്വസ്ഥയാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് ലെച്ചു പറയുന്നു. അതേസമയം, ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മ്യൂസിക് വീഡിയോയുമായി ലെച്ചു ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. നടൻ അക്ഷയ് രാധാകൃഷ്‌ണനൊപ്പം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/117648/now-lechu-opens-up-about-her-bigg-boss-journey-illness-and-the-nasty-comments-she-faced)