ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിരോധനത്തിൽ പ്രതികരിച്ച് നടി കങ്കണ. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്‌ക്ക് എതിരാണെന്ന് കങ്കണ പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോടായിരുന്നു നടിയുടെ പ്രതികരണം.
"സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ചില സംസ്ഥാനങ്ങൾ കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ല. ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്.
അത്തരം സിനിമകള്‍ സിനിമാ മേഖലെ സഹായിക്കുന്നുണ്ട്. ജനങ്ങൾ സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സിനിമാ മേഖലയ്ക്ക് ഗുണം നല്‍കുന്നു. കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്ലെന്ന് ബോളിവുഡ് സിനിമാ മേഖലയെ കുറിച്ച് പ്രേക്ഷകര്‍ എപ്പോഴും പരാതി പറയാറുണ്ട്. ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നു", എന്ന് കങ്കണ പറഞ്ഞു.
അതേസമയം, ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ തീരുമാനത്തിന് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. പൊതുവികാര പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
സിനിമ ഇഷ്ടമല്ലെങ്കിൽ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. 32000 പേർ കാണാതായെന്ന് സിനിമയിൽ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് നിർമ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോൾ തന്നെ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Content Highlight: The Kerala Story is good for the film industry; Prohibition is an insult to the Constitution, Kangana

































